കൊച്ചി: സ്വർണവില പവന് ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ പിന്നിട്ടതോടെ, കൈവശം നല്ല സ്വർണശേഖരമുള്ളവർ പലരും ലക്ഷാധിപതികളും കോടീശ്വരരുമായി. 100 പവൻ കൈവശമുണ്ടെങ്കിൽ ഒരു കോടി രൂപയുടെ ആസ്തിയായി. ഇന്ത്യയിൽ സ്വർണത്തിന്റെ പ്രധാന വിപണിയാണ് കേരളവും തമിഴ്‌നാടും. കേരളത്തിലെ വീടുകളിൽ ഏതാണ്ട് 2,000 ടൺ സ്വർണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് 200 കോടി ഗ്രാം. പവനിൽ കണക്കാക്കിയാൽ 25 കോടി പവൻ. ഇതിന്റെ മൊത്തം മൂല്യം ഇപ്പോഴത്തെ വില അനുസരിച്ച് 25.40 ലക്ഷം കോടി രൂപ വരും!

To advertise here,

ഇന്ത്യയുടെ സ്വർണശേഖരം ഏതാണ്ട് 880 കോടി രൂപയുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ വരും മലയാളിയുടെ കൈവശമുള്ള സ്വർണം. ഇതിൽ നല്ലൊരുപങ്കും ബാങ്ക് ലോക്കറിലാണ്. ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലുമായി പണയം െവച്ചിരിക്കുന്ന സ്വർണവും ടൺകണക്കിന് വരും. ചിട്ടി വിളിച്ചെടുക്കുമ്പോൾ ഈടായി സ്വർണം വയ്ക്കുന്നതും കുറവല്ല.

18 കാരറ്റ് മുതൽ ഒൻപതു കാരറ്റ് വരെ

സ്വർണവില കുതിച്ചുയർന്നതോടെ, 22 കാരറ്റ് വിട്ട് 18 കാരറ്റിലേക്കും 14 കാരറ്റിലേക്കും ഒൻപതു കാരറ്റിലേക്കുമൊക്കെ നീങ്ങുന്നവർ ഏറെയാണ്. 22 കാരറ്റിനെ അപേക്ഷിച്ച് ആനുപാതികമായി വില കുറയുമെന്നതുതന്നെയാണ് കാരണം. എന്നാൽ, 22 കാരറ്റിന്റെ ചുവടുപിടിച്ച് ഇവയുടെ വിലയും പുതിയ ഉയരം കുറിച്ചിട്ടുണ്ട്.

18 കാരറ്റ്

ഗ്രാമിന് 10,440 രൂപ (+180 രൂപ)

പവന് 83,520 രൂപ (+1,440 രൂപ)

14 കാരറ്റ്

ഗ്രാമിന് 8,130 രൂപ (+140 രൂപ)

പവന് 65,040 രൂപ (+1,120 രൂപ)

9 കാരറ്റ്

ഗ്രാമിന് 5,245 രൂപ (+90 രൂപ)

പവന് 41,960 (+720 രൂപ)

വരും വർഷങ്ങളിലും വില കൂടും

സ്വർണത്തിലുള്ള ആഗോള വിശ്വാസ്യത കൂടിയതും സുരക്ഷിത നിക്ഷേപം എന്ന നിലയിലും ഒരു വർഷം കൊണ്ട് അന്താരാഷ്ട്രവില ഏതാണ്ട് 2,000 ഡോളറാണ് കൂടിയത്. ഒരു പരിധി നിശ്ചയിക്കാൻ കഴിയാത്ത രീതിയിലേക്ക് സ്വർണവില ഉയർന്നുകൊണ്ടിരിക്കുകയാണ്. കമോഡിറ്റി എന്ന നിലയിൽനിന്ന്‌ ’ആഗോള കറൻസി’ എന്ന നിലയിലേക്കുള്ള അടിസ്ഥാന ഘടനയിലുള്ള മാറ്റം സ്വർണത്തെ 6,000-8,000 ഡോളറിൽ വരും വർഷങ്ങളിൽ കൊണ്ടുചെന്ന് എത്തിച്ചാലും അദ്‌ഭുതപ്പെടാനില്ല. - അഡ്വ. എസ്. അബ്ദുൽ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ