രാജ്യത്തെ കോര്‍പറേറ്റ് മേഖല മറ്റൊരു ഏറ്റെടുക്കലിനുകൂടി സാക്ഷ്യംവഹിക്കുന്നു. വാഹന പെയിന്റ് മേഖലയിലെ വന്‍കിട കമ്പനിയ അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഏറ്റെടുക്കും. 9,000 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ അക്‌സോ നോബലിന്റെ 74.76 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യുവിന് സ്വന്തമാകും.

To advertise here,

ഡച്ച് ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റിന് 12,000 കോടി രൂപയാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. വിപണി വിലയേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്കാണിത്. 16,380 കോടി രൂപയാണ്. അക്‌സോ നോബല്‍ ഇന്ത്യയുടെ വിപണി മൂല്യം. 3,512 രൂപ നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ ഓഹരിയില്‍ വ്യാപാരം നടന്നത്. ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരിയിലുണ്ടായത്. ഇടപാടുകള്‍ക്ക് പിന്നാലെ 26 ശതമാനം ഓഹരികളുടെ വില്പനയ്ക്കായി ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചേക്കും.

ജൂണ്‍ 30നകം ഓഹരി വാങ്ങല്‍ കരാര്‍ അന്തിമഘട്ടത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണ സമാഹരണത്തിനായി കെ.കെ.ആര്‍, ഏരീസ് ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാച്‌സ് തുടങ്ങിയ ക്രെഡിറ്റ് ഫണ്ടുകളുമായി ചര്‍ച്ചയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ അലങ്കാര പെയിന്റ് വിപണിയില്‍ നാലാം സ്ഥാനത്തേയ്ക്കും വ്യാവസായിക വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്കും ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഉയരുമെന്നാണ് വിലയിരുത്തല്‍. അക്‌സോയ്ക്ക് ഏഴ് ശതമാനം വിപണി വിഹിതമാണ് രാജ്യത്തുള്ളത്.

മൂന്ന് ദശാബ്ദത്തിനിടെ രാജ്യത്തെ പെയിന്റ് വ്യവസായം നേരിട്ട ഏറ്റവും മോശം സാഹചര്യമായിരുന്നു 2025ലേത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ബിര്‍ള ഓപസ് വിപണിയിലെത്തിയതോടെ മത്സരം വര്‍ധിച്ചതാണ് കാരണം. 2025 സാമ്പത്തിക വര്‍ഷത്തില്‍ വ്യാവസായിക ആവശ്യത്തില്‍ 4-5 ശതമാനം കുറവുണ്ടാകുകയും ചെയ്തു.