കൊച്ചി: വാർഷിക ടേണോവർ 50 കോടിയിലധികമുള്ള പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടിഡിഎസ് ബാധകമാക്കി 2020-ൽ ആദായനികുതി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ശരിവെച്ചു. നികുതിയുടെ കാര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചിരുന്ന ചില ഇളവുകൾ ഇല്ലാതാക്കുന്നതാണെന്ന് ഭേദഗതി എന്ന വാദം തള്ളിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ഉത്തരവ്. മുന്നൂറിലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ നൽകിയ ഹർജികളാണ് തള്ളിയത്. ടിഡിഎസിന്റെ കാര്യത്തിൽ നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ അന്തിമമാക്കി. അതിനാൽ ടിഡിഎസ് മുൻകാല പ്രാബല്യത്തോടെ പിടിക്കില്ല.

To advertise here,

പ്രാഥമിക സഹകരണസംഘങ്ങൾ നിക്ഷേപങ്ങൾ അപെക്സ് സൊസൈറ്റിയായ കേരള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. കേരള ബാങ്കിന്റെ ടേണോവർ 50 കോടിയിലധികമാണ്. അതിനാൽ എല്ലാ സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങൾക്കും ടിഡിഎസ് ബാധകമാകുമെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ഭൂരിപക്ഷം സഹകരണ സംഘങ്ങളുടെയും വിറ്റുവരവ് 50 കോടിയിലധികമാണെന്നും ചൂണ്ടിക്കാട്ടി.

ടേണോവർ 50 കോടിയിലധികമുള്ള സഹകരണ സംഘങ്ങൾക്ക് ടിഡിഎസ് ബാധകമാക്കിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ആദായനികുതി നിയമത്തിന്റെ അടിസ്ഥാനംതന്നെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതാണ്. അതിനാൽ ഭേദഗതിയിൽ ഇടപെടാൻ കാരണമില്ലെന്നും വിലയിരുത്തിയാണ് ഹർജികൾ തള്ളിയത്. ഉത്തരവിനെതിരേ സഹകരണ സംഘങ്ങളുടെ സംഘടന ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.