റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് രാജ്യത്ത് വിലക്കയറ്റം കുതിക്കന്നു. ഭക്ഷ്യവസ്തുക്കളുടെ വില അടിക്കടി വര്‍ധിക്കുന്നതിനാല്‍ രണ്ടു വര്‍ഷത്തിലേറെയായി ആര്‍ബിഐയുടെ പണപ്പെരുപ്പ അനുമാനം തുടര്‍ച്ചയായി വ്യതിചലിക്കുന്നു. 

To advertise here,

വിപണിയിലെ സാഹചര്യം വിലയിരുത്തി, രണ്ടുമാസം കൂടുമ്പോള്‍ പണ നയ റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ പണപ്പെരുപ്പ അനുമാനം പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ പത്ത് പാദങ്ങളില്‍ എട്ടെണ്ണത്തിലും അനുമാനത്തിന് മുകളില്‍ വിലക്കയറ്റ സൂചികയെത്തിയെന്ന് കാണാം.

ജനുവരിക്കുശേഷം റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറു ശതമാനത്തിന് മുകളിലുമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തെതുടര്‍ന്നുണ്ടായ അനിശ്ചിതത്വവും കാലാവസ്ഥാ വ്യതിയാനവും അതേതുടര്‍ന്നുണ്ടായ ഭക്ഷ്യവിലയിലെ ചാഞ്ചാട്ടവും പണപ്പെരുപ്പ പ്രവചനം ദുഷ്‌കരമാക്കിയന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 7.41ശതമാനമായാണ് ഉയര്‍ന്നത്. വാര്‍ഷിക ഭക്ഷ്യ വിലക്കയറ്റം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 8.60ശതമാനത്തിലെത്തിയിരിക്കുന്നു. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള വില സമ്മര്‍ദവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കൂടുതല്‍ കാലം നീണ്ടു. പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു ഇവയുടെ ആഘാതമെന്നും ഈയിടെ പ്രസിദ്ധീകരിച്ച ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിലക്കയറ്റവും ഉഷ്ണ തരംഗവും രൂപയുടെ മൂല്യമിടിവുമൊക്കെ വിലക്കയറ്റം സംബന്ധിച്ച ആര്‍ബിഐയുടെ അനുമാനങ്ങള്‍ പാളാനിടയാക്കി. അതിനുമുമ്പേ, കോവിഡ് മഹാമാരിയും റഷ്യ-യുക്രൈന്‍ സംഘര്‍ഷവും രണ്ടുവര്‍ഷത്തിലേറെയായി അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.