മുംബൈ: ചില്ലറവില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലായിലെ 4.45 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 4.82 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലിത് ജൂലായിലെ 4.84 ശതമാനത്തിൽനിന്ന് 5.23 ശതമാനമായും നഗരമേഖലയിലിത് 3.96 ശതമാനത്തിൽനിന്ന് 4.31 ശതമാനമായും കൂടി. രാജ്യത്തെ അടിസ്ഥാന പലിശ നിരക്കു നിർണയിക്കുന്നതിൽ റിസർവ് ബാങ്ക് പരിഗണിക്കുന്ന ഉപഭോക്തൃ പണപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽനിന്ന് പരമാവധി രണ്ടു ശതമാനം വരെ മുകളിലേക്കും താഴേയ്ക്കും അനുവദനീയ പരിധിയായി കണക്കാക്കുന്നു.

To advertise here,

ഭക്ഷ്യവസ്തുക്കളുടെ വില വർധനയാണ് ഓഗസ്റ്റിൽ ഉപഭോക്തൃ പണപ്പെരുപ്പം ഉയരാനിടയാക്കിയതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യോത്പന്ന പണപ്പെരുപ്പം ജൂലായിലെ 5.52 ശതമാനത്തിൽനിന്ന് 5.95 ശതമാനമായി കൂടി. തക്കാളി, ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക പോലുള്ള പച്ചക്കറികളുടെ വിലക്കയറ്റത്തോത് മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്. അതേസമയം, ഉള്ളി, വെളുത്തുള്ളി, സ്വർണം - വെള്ളി ആഭരണങ്ങൾ തുടങ്ങിയവയുടേത് ഉയർന്ന നിലയിലാണ്.

സംസ്ഥാനങ്ങളിൽ ഉയർന്ന പണപ്പെരുപ്പ നിരക്കുമായി തെലങ്കാന മുന്നിൽ തുടരുന്നു. 6.27 ശതമാനമാണ് തെലങ്കാനയിൽ പണപ്പെരുപ്പം. രണ്ടാമതുള്ള തമിഴ്‌നാടിനിത് 5.92 ശതമാനമാണ്. മധ്യപ്രദേശ് (5.55 ശതമാനം), ആന്ധ്രപ്രദേശ് (5.53 ശതമാനം), ഒഡിഷ (5.52 ശതമാനം) എന്നിവ തുടർന്നുള്ള മൂന്നു സ്ഥാനങ്ങളിൽ. അതേസമയം, ഭക്ഷ്യവിലപ്പെരുപ്പം ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. 8.10 ശതമാനം. ആന്ധ്രപ്രദേശ് (8.07 ശതമാനം), തമിഴ്‌നാട് (7.96 ശതമാനം), കർണാടക (7.58 ശതമാനം), തെലങ്കാന (7.33 ശതമാനം) എന്നിവയാണ് ഭക്ഷ്യവിലപ്പെരുപ്പം കൂടിയ മറ്റു സംസ്ഥാനങ്ങൾ.