തിരുവനന്തപുരം: ഈ വര്‍ഷത്തെ പി. കേശവദേവ് സാഹിത്യ-ഡയബസ്‌ക്രീന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

To advertise here,

കവിയും സര്‍വകലാശാല അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണനാണ് സാഹിത്യപുരസ്‌കാരം. അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങള്‍, ചിതല്‍ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് ദേശമംഗലത്തിന്റെ പ്രധാനഗ്രന്ഥങ്ങള്‍. അന്‍പതിനായിരം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി കേശവദേവ് സാഹിത്യ പുരസ്‌കാരം. 

 മികച്ച ആരോഗ്യ വിദ്യാഭ്യാസത്തില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്നവര്‍ക്കി നല്കിവരുന്ന പി. കേശവദേവ് ഡയബസ്‌ക്രീന്‍ പുരസ്‌കാരം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത കരള്‍രോഗ വിദഗ്ധന്‍ ഡോ. സിറിയക് എബി ഫിലിപ്‌സിന് സമ്മാനിക്കും. 'The liver Doc' എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോഗ്യവിദ്യാഭ്യാസം നല്‍കിക്കൊണ്ട് ശ്രദ്ധേയനായ ഡോക്ടര്‍ കൂടിയാണ് ഡോ. സിറിയക്. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ചികിത്സ സ്വീകരിക്കുന്നതിലൂടെയും, മദ്യപാനത്തിലൂടെയും ഉണ്ടാകുന്ന ഗുരുതര കരള്‍രോഗങ്ങളെപ്പറ്റി സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ബോധവല്ക്കരണമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ നടത്താതെ വിപണിയില്‍ ലഭ്യമാകുന്ന ഔഷധങ്ങളെക്കുറിച്ച്  പഠനം നടത്തുകയും ഇവയില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ അപകടസാധ്യതകള്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മികച്ച ആതുരസേവനമാണ് ഡോ. സിറിയക് നടത്തിയതെന്ന് പുരസ്‌കാര ജൂറി വിലയിരുത്തി. ജൂണ്‍ ഏഴിന് വൈകുന്നേരം 4:30നു തിരുവനന്തപുരം മുടവന്മുകളിലുള്ള കേശവദേവ് ഹാളില്‍ വച്ച് നടക്കുന്ന പി. കേശവദേവ് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് സംസ്ഥാന വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.