മലയാളത്തിലെ ആദ്യകാല ഫെമിനിസ്റ്റ് എഴുത്തുകാരിൽ പ്രമുഖയായ കെ. സരസ്വതി അമ്മയുടെ 50-ാം ചരമവാർഷികദിനമായ 2025 ഡിസംബർ 26-ന് കേരളത്തിലെ വനിതാ സംഘടനകൾ സരസ്വതി അമ്മയുടെ പേരിൽ ഒരു കളക്ടീവ് രൂപീകരിക്കുകയും ഒരു വർഷം നീളുന്ന വിപുലമായ അനുസ്മരണ പരിപാടികൾക്ക് പദ്ധതിയിടുകയും ചെയ്തു.
2026 ജനുവരി 18-ന് അവരുടെ ജന്മസ്ഥലമായ തിരുവനന്തപുരത്ത് തുടക്കമിട്ട അനുസ്മരണ ചടങ്ങുകൾ കേരളത്തിലങ്ങോളമിങ്ങോളം പ്രബന്ധാവതരണങ്ങളും, സരസ്വതിയമ്മയുടെ കഥകളെയും ജീവിതത്തെയും ആധാരമാക്കിയുള്ള നാടകാവതരണങ്ങളും കഥാവായനകളുമൊക്കെയായി ഒരു വർഷക്കാലം നീളുന്ന വിപുലമായ പരിപാടികളോടെ ആചരിക്കുവാനാണ് തീരുമാനം.
അചഞ്ചലമായ ദാർശനികത
ജീവിതത്തിന്റെ പാതയിലൂടെ, ദൃഢനിശ്ചയത്തോടെ സഞ്ചരിച്ച ദാർശനികയായ എഴുത്തുകാരി, കെ. സരസ്വതി അമ്മ തന്റെ അചഞ്ചലമായ ആഖ്യാനങ്ങളിലൂടെ കേരളത്തിലെ ആദ്യകാല സ്ത്രീ വിമോചന മണ്ഡലത്തെ പ്രകാശിപ്പിച്ചു. അവരുടെ അജയ്യമായ ആത്മധൈര്യത്തിന്റെ തെളിവായ അവരുടെ സാഹിത്യസൃഷ്ടികൾ, അവരുടെ കാലഘട്ടത്തിന്റെ അതിരുകളെ മറികടന്ന്, സ്ത്രീകളുടെ ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങി.
സ്വയം നിർണയത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്ടിയുള്ള അദമ്യമായ അഭിനിവേശം ഉൾക്കൊള്ളുന്ന നായികമാരോടൊപ്പം, അവരുടെ കഥകൾ കാലാതീതമായി വർത്തിക്കുന്നു. അവരുടെ ജീവിതം കേരളത്തിലെ സ്ത്രീസ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിന്റെ സുപ്രധാനവും അങ്ങേയറ്റം പ്രചോദനകരവുമായ ഒരേടാണ്.
മലയാള സാഹിത്യത്തിലെ പ്രമുഖ സ്ത്രീവാദ കഥാകാരിയായ കെ. സരസ്വതി അമ്മ, സാഹിത്യരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചു. വിപ്ലവകരമായിരുന്ന അവരുടെ കഥകൾ, പുരുഷാധിപത്യ ശക്തികേന്ദ്രങ്ങളിൽ ഞെട്ടലിന്റെ തരംഗങ്ങൾ സൃഷ്ടിച്ചു. സ്വന്തം ജീവിതകാലത്ത് സ്വാഗതം ചെയ്യപ്പെടാത്തതും അവഗണിക്കപ്പെട്ടതുമായിത്തീർന്നു അവ. പതിറ്റാണ്ടുകൾക്ക് ശേഷം, വായനക്കാരുടെയും പണ്ഡിതരുടെയും ഒരു പുതിയ തലമുറ അവരുടെ കൃതികൾ കണ്ടെടുത്തപ്പോഴാണ് അവരുടെ സമാനതകളില്ലാത്ത സാഹിത്യസപര്യ പരക്കെ അംഗീകരിക്കപ്പെട്ടത്.
1930-കളിലെയും 40-കളിലെയും പ്രക്ഷുബ്ധമായ ദശകങ്ങളിലൂടെ 1950-കൾ വരെ നീണ്ടുനിന്ന കെ. സരസ്വതി അമ്മയുടെ സാഹിത്യ യാത്ര. 1919 ഏപ്രിൽ 14-ന് തിരുവനന്തപുരത്തെ ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ച അവർ, കഠിന പരിശ്രമത്തിലൂടെ വിദ്യാഭ്യാസവും ഉദ്യോഗവും നേടി 1940-കളിൽ സ്വന്തമായി ഒരു വാസസ്ഥലം നിർമിച്ചുകൊണ്ട് പാരമ്പര്യങ്ങളിൽ നിന്ന് മാറി ഒറ്റയ്ക്ക് ജീവിച്ചു, അവരുടെ അചഞ്ചലമായ സ്വാതന്ത്ര്യബോധത്തിന്റെ തെളിവായിരുന്നു അത്.
വ്യവസ്ഥാപിത ചട്ടക്കൂടിൽ വേരൂന്നിയ ദാമ്പത്യവും കാല്പനിക പ്രണയവും ഉപേക്ഷിച്ച എഴുത്തുകാരി, പുരുഷന്മാരുമായും സ്ത്രീകളുമായും ഒരേ പോലെ സൗഹൃദം വളർത്തിയെടുത്തു. അവരുടെ തുറന്ന ജീവിതശൈലിയും വളച്ചുകെട്ടാതെയുള്ള അഭിപ്രായ പ്രകടനവുമൊക്കെ വിമർശനത്തിനും അപവാദത്തിനും കാരണമായി. തളരാതെ, അവർ സ്ഥിരോത്സാഹത്തോടെ ജീവിതവും സാഹിത്യപ്രവർത്തനവും മുൻപോട്ടു കൊണ്ടുപോയി.
കാലത്തെ തിരിച്ചുപിടിച്ച എഴുത്തുകാരി. അചഞ്ചലമായ ധൈര്യത്തോടെ തൂലിക ചലിപ്പിച്ച സ്വാതന്ത്ര്യ പോരാളി. കെ. സരസ്വതി അമ്മയുടെ എഴുത്തും ജീവിതവും സത്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ സാക്ഷ്യമായി നിലകൊള്ളുന്നു. പലപ്പോഴും പരുഷമാകുന്ന, എന്നാൽ ബുദ്ധിയുടെയും സത്യസന്ധതയുടെയും, മൂർച്ചയുള്ള നർമത്തിന്റെയും തിളക്കത്തിൽ മുഴങ്ങുന്ന അവരുടെ ശബ്ദം ഇന്നും വായനക്കാരിൽ പ്രതിധ്വനിക്കുന്നു. അവരുടെ അനിഷേധ്യമായ സാഹിത്യസപര്യയുടെ ശക്തമായ ഓർമപ്പെടുത്തലായി.
ആളിക്കത്തുന്ന ചിന്ത
സാമൂഹിക നിയന്ത്രണങ്ങളിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുന്നതിൽ വിദ്യാഭ്യാസവും സാമ്പത്തിക സ്വയംപര്യാപ്തതയും നിർണായകമാണെന്ന് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവർ മനസ്സിലാക്കി. ശക്തമായ പ്രതിബന്ധങ്ങൾക്ക് വഴങ്ങാതെ, അചഞ്ചലമായ ദൃഢനിശ്ചയത്തിലൂടെ ഈ നാഴികക്കല്ലുകൾ വിജയകരമായി നേടുക മാത്രമല്ല അതുവഴി ഒരു എഴുത്തുകാരി എന്ന നിലയിൽ തന്റെ സപര്യ പിന്തുടരാനുള്ള സ്വാതന്ത്ര്യം കൂടി നേടുകയായിരുന്നു സരസ്വതി അമ്മ.
വായനയിലുള്ള അവരുടെ അഭിനിവേശം അവരുടെ ബൗദ്ധിക ചക്രവാളങ്ങളെയും അവബോധത്തെയും ഗണ്യമായി വികസിപ്പിച്ചു, അതോടൊപ്പം സിനിമകളും റേഡിയോ പ്രക്ഷേപണങ്ങളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന താത്പര്യങ്ങൾ അവർ വളർത്തിയെടുത്തുവെന്നും, അവ പുറംലോകവുമായി ബന്ധപ്പെടുത്തിയ സുപ്രധാന ജാലകങ്ങളായി വർത്തിച്ചുവെന്നും, അവരുടെ ജീവചരിത്രകാരിയായ ഡോ. പി.കെ. കനകലത രേഖപ്പെടുത്തുന്നു. (കെ.സരസ്വതി അമ്മ, 'ഒറ്റക്കു വഴി നടന്നവൾ')
ഫോട്ടോഗ്രഫിയോട് വലിയ അഭിനിവേശം ഉണ്ടായിരുന്നിട്ടും, സരസ്വതി അമ്മയുടെ സ്വന്തം ചിത്രങ്ങൾ വളരെ വിരളമാണ്. കാലാതിവർത്തിയായ കഥകൾ സമ്മാനിച്ച ആ എഴുത്തുകാരിയുടെ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതേസമയം തന്റെ കഥകളിൽ സ്ത്രീകളുടെ ഉജ്ജ്വലമായ ഛായാചിത്രങ്ങൾ അവർ കൊത്തിവച്ചു.
തന്റെ കൃതികളിൽ ക്രാഫ്റ്റിനെക്കാൾ തന്റെ അവബോധവും തത്വങ്ങളും പരമപ്രധാനമാണെന്ന് അവർ സ്വയം വിലയിരുത്തിയിട്ടുണ്ട്. ടി.എൻ. ജയചന്ദ്രനുമായുള്ള അഭിമുഖത്തിൽ, സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ തന്റെ കഥകൾ സഹായിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ, അവരുടെ സ്വന്തം ജീവിതകാലത്ത്, പുരുഷാധിപത്യ സാഹിത്യലോകം അവരെയും അവരുടെ കഥകളെയും മനഃപൂർവം മറച്ചുവെയ്ക്കുകയാണുണ്ടായത്. കാലത്തിന് മുൻപേ സഞ്ചരിച്ച ആ കഥാകാരിയുടെ അന്ത്യംപോലും ഒരു ചരമ കോളത്തിലെ രണ്ടു വരികളിൽ ചുരുങ്ങി.
പ്രതിരോധവും അതിജീവനവും
സരസ്വതി അമ്മയുടെ വ്യക്തിജീവിതത്തിൽ കടുത്ത ഏകാന്തയുടെ നിഴൽ പരത്തുന്നതായിരുന്നു അവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ട അനന്തിരവന്റെയും വിയോഗം. അസ്തിത്വപരമായ നീറുന്ന ഒറ്റപ്പെടലിന്റെ അനുഭവങ്ങൾ. 1960-കളിൽ, ഏറ്റവും ഉച്ചത്തിൽ സംസാരിക്കുന്ന കഥകൾ എഴുതിയ എഴുത്തുകാരി പൂർണ നിശബ്ദതയിലേക്ക് പിൻവാങ്ങി.
ശാരി, രാജലക്ഷ്മി തുടങ്ങിയ സ്ത്രീ സുഹൃത്തുക്കളുമായും, എസ്. ഗുപ്തൻ നായർ, ടി.എൻ. ജയചന്ദ്രൻ തുടങ്ങിയ സാഹിത്യകാരന്മാരുമായി ഉള്ള സൗഹൃദങ്ങൾ അവർ വിലമതിച്ചിരുന്നു. അവരുടെ കത്തിടപാടുകൾ ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. യുവതിയായിരിക്കുമ്പോൾ അവർ ടാഗോറുമായി കത്തിടപാട് നടത്തിയിരുന്നു.
കഥകൾക്കും ലേഖനങ്ങൾക്കും പുറമേ, സരസ്വതിയമ്മയുടെ ഡയറിക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1930 മുതൽ 1950 വരെയുള്ള, സമൂഹത്തിൽ വേരൂന്നിയ അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്ന വളർന്നുവരുന്ന സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ അടയാളപ്പെടുത്തിയ കാലഘട്ടം. സ്ത്രീകളെ വിലകുറച്ച് കാണിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളെക്കുറിച്ചുള്ള അവരുടെ അചഞ്ചലമായ വിമർശനങ്ങൾ കടുത്ത പ്രതികരണങ്ങൾക്ക് കാരണമായി.
ചിലർ അവരുടെ കഥകളെ 'പുരുഷ വിദ്വേഷ'ത്തിന്റെ കഥളായി മുദ്രകുത്തി. അവർ അവയ്ക്ക് തന്റെ ലേഖനങ്ങളിലൂടെ ചുട്ട മറുപടി നൽകി. 'ഞാൻ ഒരു ഭർത്താവായിരുന്നെങ്കിൽ', 'പുരുഷന്മാരില്ലാത്ത ലോകം', 'എന്റെ വീക്ഷണത്തിലെ ജീവിതം' തുടങ്ങിയ ലേഖനങ്ങൾ ഉദാഹരണം. അവ ഇപ്പോഴും സാഹിത്യപ്രേമികളും ഫെമിനിസ്റ്റുകളും വലിയ താത്പര്യത്തോടെ പഠിക്കുന്നു.
തനിച്ചു ജീവിക്കുന്ന ഒരു അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ തന്റെ ജീവിതത്തിലെ പോരാട്ടങ്ങൾ ഇരട്ടിയാകുമെന്ന് അവർ മനസ്സിലാക്കി. സ്ത്രീകളുടെ വെല്ലുവിളികൾ അവർക്ക് സ്വയം താങ്ങാവുന്നതാക്കി മാറ്റാൻ, അതുവരെ പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സ്പോർട്സ്മാൻ സ്പിരിറ്റിനും നർമബോധത്തിനും കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി. സ്വന്തം ജീവിതത്തെ 'ഹർഷഭരിതമായ ഒരുഗ്രസമരം' എന്നാണ് അവർ വിശേഷിപ്പിച്ചത്.
അവരുടെ ശബ്ദം വളച്ചു കെട്ടലുകളില്ലാത്തതായിരുന്നു. അവരുടെ തത്വങ്ങൾ ഉറച്ചതായിരുന്നു. എന്നിരുന്നാലും അവരുടെ കഥകളും കഥാപാത്രങ്ങളും ഒരു രേഖീയ രീതിയിൽ നീങ്ങുന്നില്ല. അവർ ശക്തരും വിമോചനം കാംക്ഷിക്കുന്നവരുമാണ്; പലപ്പോഴും സൂക്ഷ്മവും കളിനിറഞ്ഞതുമാണ് അവരുടെ ഭാഷ. സങ്കീർണമായ ജീവിതത്തിന്റെ പ്രവാഹങ്ങളിൽ ആടിയുലയുകയും വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുകയും ചെയ്യുന്ന എണ്ണമറ്റ ജീവിത സാഹചര്യങ്ങളിൽ സരസ്വതി അമ്മയുടെ സ്ത്രീകളെ നമുക്ക് കണ്ടെത്താൻ കഴിയും.
ശ്രദ്ധേയമായ കാര്യം, സ്വന്തം സ്വത്വത്തെക്കുറിച്ചും, അവരുടെ തീരുമാനങ്ങളുടെയും സാഹചര്യങ്ങളുടെയും ഗുണദോഷങ്ങളെക്കുറിച്ചും അവബോധമുള്ള, ചിന്താശേഷിയുള്ള സ്ത്രീകളുടെ സാന്നിധ്യമാണ്. അതിന്നും പുരുഷാധിപത്യ ഭാവനയിൽ വിരളമാണ് എന്നതാണ് സത്യം.
ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും സർഗാത്മകത
കെ. സരസ്വതി അമ്മ 1975 ഡിസംബർ 26-ന് 56 വയസ്സുള്ളപ്പോൾ മരിച്ചു. വീണ്ടും കണ്ടെത്തപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു സർഗാത്മക പാരമ്പര്യം അവശേഷിപ്പിച്ചിട്ടാണവർ പോയത്. അവരുടെ സമകാലികയായ ലളിതാംബിക അന്തർജനത്തിൽ നിന്നും പിന്നീട് കമല സുരയ്യയിൽ നിന്നും വ്യത്യസ്തമായി, അവരുടെ കൃതികൾ അടുത്ത കാലം വരെ തമസ്‌കരികപ്പെട്ടു കിടന്നു. ഗവേഷണങ്ങളിലൂടെയും പുതിയ വായനകളിലൂടെയുമാണ് അവരുടെ കഥകളും ലേഖനങ്ങളും മുൻപന്തിയിലേക്ക് കൊണ്ടുവന്നത്.
അവരുടെ കാലഘട്ടത്തിൽ അവരുടെ നിർഭയത്വം സമാനതകളില്ലാത്തതായിരുന്നു. സ്ത്രീകളുടെ ലക്ഷ്യത്തിന് ഹാനികരമായ സാഹിത്യത്തോട് അവർ പെട്ടെന്ന് പ്രതികരിച്ചു. മലയാള സാഹിത്യത്തിലെ പ്രണയകവിതയുടെ അതികായനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ കൃതി ‘രമണന്’ മറുപടിയായി എഴുതിയ 'രമണി' എന്ന കഥ, പുരുഷ മേധാവിത്വ മുൻവിധികളിൽ വേരൂന്നിയ സ്ത്രീകളുടെ ചിത്രീകരണത്തെ നിരാകരിച്ചു.
സരസ്വതി അമ്മയുടെ സഹപാഠി കൂടിയായ ചങ്ങമ്പുഴയാണ് 'അങ്കുശമില്ലാത്ത ചാപല്യ'മെന്ന വിശേഷണം സ്ത്രീകൾക്ക് ചാർത്തിയത്. നേരെമറിച്ച്, സ്ത്രീകളുടെ പ്രണയത്തെ അവരുടെ സ്വത്വത്തിലൂന്നി, അവരുടെ പക്ഷത്തു നിന്ന് ചിത്രീകരിക്കാൻ അവർ ആഗ്രഹിച്ചു. അങ്ങനെയാണ് ‘രമണി’ എന്ന കഥ പിറന്നത്.
പന്ത്രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഒരു നാടകം, ഒരു നോവൽ, ഒരു ഉപന്യാസ സമാഹാരം എന്നിവ അവരുടെ കൃതികളിൽപ്പെടുന്നു. അവരുടെ സമ്പൂർണ കൃതികൾ ഇപ്പോൾ മലയാളത്തിൽ രണ്ട് വാല്യങ്ങളായി (ഡിസി ബുക്‌സ്) ലഭ്യമാണ്. പെൺ ബുദ്ധി, ഡബിൾ ആക്ട്, പ്രാപഞ്ചിക, വൈവിധ്യം വേണ്ടേ?, പാതി പാതിവ്രത്യം, ഒരേ ഒരു രാത്രി, സ്ത്രീ ജന്മം, മഞ്ജു-ഡോക്ടർ-മഞ്ജു, ചോല മരങ്ങൾ തുടങ്ങിയ കഥകൾ വ്യാപകമായി വായിക്കപ്പെടുന്നു. ചരിത്രകാരിയും വിവർത്തകയുമായ ഡോ. ജെ. ദേവിക സരസ്വതി അമ്മയുടെ കഥകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
സരസ്വതി അമ്മ കാലത്തിനു മുമ്പേ നടന്നു. അവരുടെ ജീവിതവും കൃതികളും ഇന്ന് വർധിച്ച താത്പര്യത്തോടെ വായിക്കപ്പെടുന്നു. അവ മറ്റ് ഭാഷകളിലേക്ക്കൂടി വിവർത്തനം ചെയ്യപ്പെടാൻ കാത്തിരിക്കുകയാണ്. അവരുടെ കൃതികളോടുള്ള അക്കാദമിക് താത്പര്യം വർധിച്ചുവരികയും വായനക്കാർ ദിനംപ്രതി കൂടിവരികയും ചെയ്യുന്നു.
ഈ വർഷം സരസ്വതിയമ്മയുടെ 50-ാം ചരമവാർഷികത്തിൽ, കേരളത്തിലെ വനിതാ സംഘടനകൾ അവരുടെ പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ച്, സംസ്ഥാനത്തെ ഈ ആദ്യകാല ഫെമിനിസ്റ്റ് എഴുത്തുകാരിയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ട് 2026 ജനുവരി 18 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു എന്നത് ചരിത്ര നീതിയും അഭിമാനവുമാണ്.
Content Highlights: Explore the life and works of K. Saraswathi Amma, a trailblazing early feminist writer in Malayalam literature. Commemorating her 50th death anniversary with year-long events.
Published: 19 Jan 2026, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented