
ആള്‍ക്കൂട്ടത്തില്‍ തനിയെ, കുട്ട്യേടത്തി, അടിയൊഴുക്കുകള്‍, മിഥ്യ, നഖക്ഷതങ്ങള്‍, അമൃതം ഗമയ...കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമകളായിരുന്നു എഴുപതുകളിലെയും എണ്‍പതുകളിലെയും എം.ടി തിരക്കഥകള്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയിലും അച്ഛന് പ്രധാനപ്പെട്ട റോളുണ്ടായിരുന്നു. അച്ഛന്റെ കഥാപാത്രം തന്‍മയത്വത്തോടെ കഥയുടെ ഒഴുക്കിനനുസരിച്ച് അനായാസം ഇഴുകിച്ചേരുന്നത് കാണുമ്പോള്‍ത്തന്നെ സ്വാഭാവികമായും മനസ്സിലാക്കാം ആ കഥാപാത്രത്തെ സൃഷ്ടിച്ചത് എം.ടിയല്ലാതെ മറ്റാരുമല്ല എന്ന്. എം.ടിയുടെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന കഥയെ ആധാരമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതി, ഐ.വി ശശി സംവിധാനം ചെയ്ത 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന സിനിമയിലെ അച്ഛന്റെ കഥാപാത്രം പ്രായമായി മരിക്കാന്‍ കിടക്കുന്നവരുടെ മരിപ്പെടുക്കുന്ന കുട്ടിനാരായണന്‍ എന്ന കഥാപാത്രമാണ്. അച്ഛന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായ കഥാപാത്രമാണ് കുട്ടിനാരായണന്‍. മരണം കാത്തുകിടക്കുന്നയാളെ മരിപ്പിക്കാന്‍ ഒരു ഗ്രാമം മുഴുവനും ആശ്രയിക്കുന്നത് കുട്ടിനാരായണനെയാണ്. കുട്ടിനാരായണനിലൂടെ തുടങ്ങി വളരെ സങ്കീര്‍ണവും ഹൃദ്യവുമായ ഒരു പ്രണയകഥയുടെ നൈരാശ്യമത്രയും വാര്‍ത്തെടുത്ത സിനിമയാണ് 'ആള്‍ക്കൂട്ടത്തില്‍ തനിയെ'. കുട്ടിനാരായണനോട് അടൂര്‍ഭാസിയുടെ കഥാപാത്രം കുളക്കടവില്‍ നിന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്-'കുട്ടിനാരായണന്‍ മരിക്കുമ്പോള്‍ ആരാണുണ്ടാവുക'?. ഉത്തരമില്ലാതെ വാക്കുകള്‍ കിട്ടാന്‍ പാടുപെടുന്ന കുട്ടിനാരായണന്റെ മുഖത്തെ ഭാവങ്ങള്‍ ഒരു സിനിമാവിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം റഫറന്‍സ് പുസ്തകം പോലെ പ്രധാനപ്പെട്ടതാണ്. സീമയുടെ അമ്മുക്കുട്ടി എന്ന കഥാപാത്രമാണോ അതോ കുട്ടിനാരായണനാണോ ആള്‍ക്കൂട്ടത്തില്‍ തനിയേ ആയിരിക്കുന്നത് എന്ന് ഒരു നിമിഷം ആരും ചിന്തിച്ചുപോകും. അച്ഛന്റെ അഭിനയജീവിതത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു കൂട്ടം നല്ല കഥാപാത്രങ്ങളുടെ നിരയില്‍ വളരെ മികച്ചതായി തോന്നിയിട്ടുള്ളതും കുട്ടിനാരായണനാണ്.
കുട്ട്യേടത്തി എന്ന സിനിമയില്‍ കുട്ടിശങ്കരന്‍ എന്ന കഥാപാത്രത്തെയാണ് അച്ഛന്‍ അവതരിപ്പിച്ചത്. എം.ടിയുടെ വളരെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ 'കുട്ട്യേടത്തി'യെ അവതരിപ്പിക്കുന്നത് അവരുടെ തന്റേടത്തിലൂടെയാണ്. കുട്ടിശങ്കരന്റെ മുഖത്ത് ആഞ്ഞുതല്ലുന്ന കുട്ട്യേടത്തി. കുട്ട്യേടത്തിയുടെ ക്യാരക്ടര്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നത് കുട്ടിശങ്കരന്റെ പ്രകോപനപരമായ വാക്കുകളിലൂടെയാണ്. കുട്ട്യേടത്തിയും അപ്പുണ്ണിയുമായുള്ള ബന്ധം ഓഡിയന്‍സിന് വ്യക്തമാക്കിക്കൊടുക്കുന്നതും കുട്ടിശങ്കരനിലൂടെയാണ്. അച്ഛന്റെ വളരെ ചെറുപ്പകാലത്തെ സിനിമ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ഗ്രാഫില്‍ മുദ്ര പതിപ്പിച്ച കഥാപാത്രം കൂടിയാണ് കുട്ടിശങ്കരന്‍.

അടിയൊഴുക്കുകള്‍ എന്ന സിനിമയില്‍ ശിവന്‍കുട്ടി എന്ന ദല്ലാളിന്റെ വേഷമാണ് അച്ഛന്റേത്. വളരെ തന്മയത്വത്തോടെ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ തന്റെ കച്ചവടതന്ത്രവുമായി സീമയുടെ കഥാപാത്രത്തെ സമീപിക്കുന്ന സീനാണ് ഓര്‍മ വരുന്നത്. ഐ.വി ശശി, ഹരിഹരന്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ സ്ഥിരമായി അച്ഛന് വേഷമുണ്ടാകുമായിരുന്നു. എം.ടി സാറിന്റെ തിരക്കഥകളില്‍ കൂടുതലും സിനിമകള്‍ നിര്‍മിച്ചത് ഇവരായിരുന്നല്ലോ.
എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന അമൃതം ഗമയ എന്ന സിനിമയില്‍ കുമാരന്‍ എന്ന കഥാപാത്രമായിട്ടാണ് അച്ഛന്‍ വേഷമിട്ടിരിക്കുന്നത്. അമൃതം ഗമയയിലെ കമ്പോണ്ടര്‍ കുമാരന്‍. അക്കാലത്തെ സര്‍ക്കാറാശുപത്രിയിലെ കരിഞ്ചന്തക്കച്ചവടങ്ങളുടെ ഉള്ളുകള്ളികള്‍ കുമാരനിലൂടെയാണ് വരച്ചുകാട്ടുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ കഥാപാത്രങ്ങള്‍ക്കുവേണ്ട ഭാഷയും മാനറിസങ്ങളും അച്ചടക്കത്തോടെ അച്ഛന്‍ കൈകാര്യം ചെയ്യുന്നത് ഇപ്പോള്‍ ആ സിനിമകളൊക്കെ കാണുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്.
എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ അച്ഛന്‍ അനശ്വരമാക്കിയ മറ്റൊരു കഥാപാത്രമാണ് 'നഖക്ഷതങ്ങള്‍' എന്ന സിനിമയിലെ പാചകക്കാരന്‍ ഗോപാലന്‍ നായരുടെ വേഷം. അക്കാലത്തെയെന്നല്ല എക്കാലത്തെയും മലയാളസിനിമയുടെ പ്രൗഢമുഖങ്ങളിലൊന്നായ മോനിഷയോടൊപ്പമുള്ള സീനുകള്‍ കാണുമ്പോള്‍ അച്ഛന്റെ ശകാരിക്കുന്ന മുഖത്തും വാത്സല്യം പ്രകടമാണ്. മോനിഷയുടെ കഥാപാത്രത്തെ കൂടുതല്‍ പണിയെടുപ്പിക്കുന്ന മുതിര്‍ന്ന പാചകക്കാരന്‍ അവളുടെ രക്ഷിതാവ് ചമയുന്നത് കാണാം. കൗമാരക്കാരായ രണ്ട് അസിസ്റ്റന്റുമാരെ കിട്ടുന്നതോടെ പാചകക്കാരന്‍ ഗോപാലന്‍ സീനിയറാവുന്നുണ്ട്; പല കാര്യങ്ങളിലും. അടുക്കളയില്‍ പത്രം വായിച്ചിരുന്നുകൊണ്ട് വിനീതിന്റെ കഥാപാത്രത്തെ ഇടതടവില്ലാതെ പണിയെടുപ്പിച്ചുകൊണ്ടിരിക്കുന്ന ഗോപാലന്‍ നായര്‍ കഥ പുരോഗമിക്കുമ്പോള്‍ 'നന്ദിയില്ലാത്തവന്‍' എന്നുപറഞ്ഞുകൊണ്ട് വിനീതിന്റെ കഥാപാത്രത്തോട് ക്ഷുഭിതനാവുന്ന രംഗമുണ്ട്. എം.ടിയുടെ തിരക്കഥകളില്‍ അച്ഛന്‍ മത്സരിച്ചത് ഒന്നിനൊന്ന് കിടയറ്റ അഭിനേതാക്കളോടായിരുന്നു.
കോഴിക്കോടന്‍ ഭാഷയും ശൈലിയും മലയാളസിനിമയില്‍ പ്രതിഷ്ഠിക്കുന്ന തരത്തില്‍ വേറിട്ടൊരു 'ഭാഷാപ്രവര്‍ത്തനം' തന്നെ അച്ഛനും സമകാലികരായ കോഴിക്കോട്ടെ നടന്മാരും മനഃപൂര്‍വ്വമല്ലാതെ തന്നെ ചെയ്തിരുവന്നിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഐ.വി ശശിയെപ്പോലെയുള്ള സംവിധായകര്‍ കോഴിക്കോടന്‍ പ്രാദേശികതയെ അച്ഛന്റെ കഥാപാത്രങ്ങളിലൂടെ സമര്‍ഥമായി സന്നിവേശിപ്പിക്കുകയും ചെയ്തു. അച്ഛനുപിന്നാലെ മലയാളസിനിമയില്‍ മലബാര്‍ശൈലി മാമുക്കോയയും ഊട്ടിയുറപ്പിച്ചു. സിനിമയിലും ജീവിതത്തിലും തനികോഴിക്കോട്ടുകാരനായിരിക്കുമ്പോഴും എം.ടി തിരക്കഥകള്‍ ഡിമാന്റ് ചെയ്തിരുന്ന വള്ളുവനാടന്‍ ശൈലി അച്ഛന്‍ വളരെ സ്വാഭാവികമായിട്ടാണ് അവതരിപ്പിച്ചിരുന്നത് എന്ന് ഇപ്പോളിരുന്ന് അച്ഛന്റെ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്.
Content Highlights: Binu Pappu, Kuthiravattom Pappu, MT Vasudevan Nair, Mathrubhumi
Published: 25 Jul 2023, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented