ഹരിക്കടിപ്പെട്ട് വാഹനമോടിച്ച കേസിന് പിന്നാലെ സ്വയം ലഹരി വിമോചന കേന്ദ്രത്തിൽ ചേർന്ന് അമേരിക്കൻ പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്. കേസിൽ അറസ്റ്റിലായി ഒരുമാസത്തിനിപ്പുറമാണ് താരം ലഹരിവിമോചന കേന്ദ്രത്തിലെത്തിയത്. താരത്തിന്റെ വക്താവ് തന്നെയാണ് ഇക്കാര്യം വിവിധ യുഎസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.

To advertise here,

കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ വെച്ച് മാർച്ച് നാലിന് രാത്രി ഒമ്പതരയോടെയാണ് ബ്രിട്‌നി സ്പിയേഴ്‌സിനെ കാലിഫോർണിയ ഹൈവേ പട്രോൾ കസ്റ്റഡിയിലെടുത്തത്. പുലർച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം ഇവരെ പോലീസ് വിട്ടയച്ചിരുന്നു. മേയ് നാലിനാണ് കേസിൽ ബ്രിട്‌നി കോടതിയിൽ ഹാജരാകേണ്ടത്. അതിന് മൂന്നാഴ്ച മുമ്പാണ് ഇപ്പോൾ താരം ലഹരി വിമോചന കേന്ദ്രത്തിലെത്തിയത്.

കുറച്ചു കാലമായി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയാണ് ബ്രിട്നി. നടനും ഫിറ്റ്നസ് ട്രെയിനറുമായ സാം അസ്ഗരിയെ ബ്രിട്നി വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു. വിവാഹമോചന നടപടികളും ഇരുവരും പൂർത്തിയാക്കി. 'ദ വുമൺ ഇൻ മി' എന്ന പുസ്തകത്തിൽ അവർ കരിയറിനെയും വ്യക്തിപരമായ പോരാട്ടങ്ങളെയും കുറിച്ച് വിവരിച്ചിരുന്നു. അടുത്തിടെ അവർ മ്യൂസിക് കാറ്റലോഗും അനുബന്ധ അവകാശങ്ങളും പ്രൈമറി വേവിന് വിറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നിരുന്നാലും പോപ്പ് സംഗീതത്തിലെ ഏറ്റവും ശ്രദ്ധനേടിയ വ്യക്തിത്വങ്ങളിൽ ഒരാളായി അവർ തുടരുകയാണ്. 2019-ൽ 'ഡോമിനേഷൻ' എന്ന പേരിൽ ലാസ് വെഗാസിൽ ഒരു റെസിഡൻസി നടത്താൻ അവർ പദ്ധതിയിട്ടിരുന്നു. പിന്നീട് ഈ പ്രോജക്റ്റ് മാറ്റിവെക്കുകയും അവർ നീണ്ട കാലയളവിലേക്ക് പൊതുവേദികളിൽനിന്ന് പിന്മാറുകയും ചെയ്തിരുന്നു.