'എന്നാ ഒരു ചായ കുടിച്ചുകളയാം' എന്ന് തോന്നിപ്പിക്കുന്നതരത്തിലുള്ള ചായപ്പാത്രവും ഗ്ലാസും... വ്യത്യസ്തമായ പൂക്കള്‍ ക്രമീകരിച്ചാല്‍ സൗന്ദര്യം ഇരട്ടിക്കുന്ന പൂപ്പാത്രം...പഴമയുടെ പ്രൗഢിയുള്ള ആമാടപ്പെട്ടി. എല്ലാം സെറാമിക്കിലും കളിമണ്ണിലും തീര്‍ത്തവ. വന്‍കിട കമ്പനി ഉത്പന്നങ്ങളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അഴകളവുകള്‍ ചേരുംപടി ചേര്‍ന്ന സൃഷ്ടികള്‍. 

To advertise here,

പ്രമുഖ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ െഎ.ടി. സര്‍വീസായ 'കോഗ്‌നിസന്റി'ലേയും നിരവധി സ്റ്റാര്‍ട്ടപ്പുകളിലേയും വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്ത കണ്ണൂര്‍ക്കാരി കെ. ശ്രുതി (28) ആണ് ഈ സൃഷ്ടികള്‍ക്ക് പിറകില്‍. ഹൈദരാബാദ് ലയോളാസ് യു.ജി. ആന്‍ഡ് പി.ജി. കോളേജില്‍ ആനിമേഷന്‍ ആന്‍ഡ് ക്ലേ മോഡലിങ് അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണെങ്കിലും തന്റെ 'പാഷനാ'യ ശില്‍പവേലയിലും ചിത്രകലയിലുമുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നു. 

ശില്‍പവേലയില്‍ കളിമണ്ണും സെറാമിക്കുമാണ് ശ്രുതിയുടെ മീഡിയങ്ങള്‍. പൂപ്പാത്രത്തിനും ആഭരണപ്പെട്ടിക്കും പുറമെ പൂച്ചട്ടി, ചുവരലങ്കാരം, പിഞ്ഞാണം, കൂജ, തെയ്യരൂപങ്ങള്‍ എന്നിവയുടെ വന്‍ ശേഖരമുണ്ട് ശ്രുതിയുടെ കൈവശം.

വിഷ്വല്‍ ഡിസൈനിങ്ങില്‍നിന്ന് ശില്പവേലയിലേക്ക്..

ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സില്‍ ബിരുദപഠനം നടത്തിയത് ഹൈദരാബാദിലെ ലയോള കോളേജില്‍. ഇതേ വിഷയത്തില്‍ ബിരുദാനന്തരബിരുദവും നേടി. തൃശ്ശൂരിലെ 'ക്ലേ ഫിംഗേഴ്‌സ്' എന്ന സ്ഥാപനത്തില്‍ ത്രൈമാസ സെറാമിക്‌സ് കോഴ്‌സിന് ചേരാന്‍ ഹൈദരാബാദില്‍നിന്നുമെത്തിയത് ശില്‍പവേലയോടുള്ള അതിയായ ഇഷ്ടം കാരണം. 

പെയിന്റിങ്ങിനോടുള്ള താത്പര്യവും സ്വതന്ത്രമായി വല്ലതും ചെയ്യണമെന്ന ആഗ്രഹവും കാരണം കംപ്യൂട്ടര്‍ അടിസ്ഥാനമായ ജോലി ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് 'ക്ലേ ഫിംഗേഴ്‌സി'ലെത്തിയത്. മൊത്തമായി സപ്‌ളൈ ചെയ്യുന്ന ഗ്രൂപ്പുകളി ല്‍നിന്നാണ് കളിമണ്ണ് വാങ്ങുന്നത്. ഹൈദരാബാദില്‍തന്നെയുള്ള ചില സ്ഥാപനങ്ങളില്‍നിന്ന് ശില്പങ്ങള്‍ ബേണ്‍ (ചുട്ടെടുത്ത്) ചെയ്ത് വാങ്ങും. ചെയ്യുന്ന ശില്പങ്ങളില്‍ അധികവും പലര്‍ക്കും സമ്മാനമായി നല്‍കാറാണ് പതിവ്. നല്ലൊരു ശേഖരം വീട്ടിലുണ്ട്. 

അതിലേറെയെണ്ണം പഠിച്ച സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൈദരബാദില്‍ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജരായ മയ്യില്‍ പയ്യന്‍ പുത്തന്‍വീട്ടില്‍ ദിവാകരന്റെയും എല്‍.ഐ.സി. ഉദ്യോഗസ്ഥ ചാല ആഡൂര്‍ പാലത്തിനടുത്ത കോടഞ്ചേരി തറവാട്ടിലെ സുധയുടെയും മകളാണ്. യു.കെ.യില്‍ ഡേറ്റ സയന്റിസ്റ്റായ ഭര്‍ത്താവ് വികാസിനടുത്തേക്ക് ഉടന്‍ പോകാനുദ്ദേശിക്കുന്ന ശ്രുതി തന്റെ കരകൗശലപ്രവൃത്തികള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്