ദേവാസുരന്മാർ അമൃതിനു വേണ്ടി പാലാഴി കടയാൻ തീരുമാനിച്ച സമയം. വാസുകി എന്ന പാമ്പിനെ കയറായി മന്ഥരപർവ്വതത്തിൽ കെട്ടിയാണ് പാലാഴി കടയുന്നത്. മന്ഥര പർവ്വതത്തെ കൊണ്ടുവരാൻ അസുരന്മാരും ദേവന്മാരും ശിവന്റെ ഭൂതഗണങ്ങളുമെല്ലാം ശ്രമിച്ചു. പക്ഷേ, പറ്റിയില്ല. അപ്പോൾ വിഷ്ണുവിന്റെ നിർദേശപ്രകാരം മന്ഥരപർവ്വതത്തെ ഗരുഡൻ നിഷ്പ്രയാസം കൊണ്ടുവന്നു.

To advertise here,

പിന്നീട് വാസുകിയെ കൊണ്ടുവരാനും ഗരുഡൻ തന്നെ പോയി. നാഗലോകത്തെത്തിയ ഗരുഡൻ വാസുകിയോട് പാലാഴിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അത്യാവശ്യമാണെങ്കിൽ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാൻ വാസുകി പറഞ്ഞു. ഗരുഡൻ വാസുകിയുടെ നടുഭാഗം കൊത്തിയെടുത്തു പറന്നുവന്നു. എന്നാൽ എത്ര പറന്നിട്ടും വാസുകിയുടെ പകുതിഭാഗം തറയിൽ തന്നെ കിടന്നു.

'എങ്കിൽ രണ്ടായി മടക്കി കൊണ്ടുവന്നാലോ?' പിന്നീട് അതിനായി ശ്രമം. പക്ഷേ, ഫലമുണ്ടായില്ല. ഒടുവിൽ നിരാശനായ ഗരുഡന് തോൽവി സമ്മതിക്കേണ്ടി വന്നു. അവസാനം ശിവൻ പാതാളത്തിലേക്കു നീട്ടിയ കൈകളിൽ കൂടിയാണ് വാസുകി വന്നത്.