ഭിമന്യുവും ആതിരയും പുതിയ വീട്ടിൽ താമസം തുടങ്ങി. ചെറുതെങ്കിലും നല്ല ചന്തമുള്ള കുഞ്ഞുവീട്. നിറയെ വെളിച്ചമുള്ള, എവിടെയിരുന്നാലും കാറ്റ് വന്ന് തഴുകിത്തലോടുന്ന വീടിന് 'നിലാവ്' എന്നാണ് അവർ പേരിട്ടത്. അഭി കണ്ടുപിടിച്ച പേര് ആതിരയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടമായി.

To advertise here,

ഉമ്മറത്ത് തൂക്കിയിട്ട ഓട്ടുമണിക്കരികെ അവർ നിലാവ് എന്ന പേരെഴുതിവെച്ചു. ആതിരയാണ് കുഞ്ഞു വരകൾ ചേർത്ത് നെയിം ബോർഡ് ഉണ്ടാക്കിയത്. നിലാവിന്റെ മുറ്റത്ത് വലിയൊരു അശോകമരമുണ്ട്. ചെത്തിപ്പൂവുകൾപോലുള്ള പൂക്കൾ, ഓറഞ്ചും ചെമപ്പും കലർന്ന കുലകുലയായി ചൂടിനിൽക്കുന്ന അശോകം. പൂവുള്ളപ്പോഴും ഇല്ലാത്തപ്പോഴും കാണാൻ നല്ല ചന്തമാണ് അശോകത്തെ. പൂക്കളില്ലാത്തപ്പോൾ നീളമുള്ള ഇലച്ചാർത്തുകളാണ് അശോകത്തിന്റെ ചന്തം.

അത് നിലാവിന് എപ്പോഴും തണലും തണുപ്പും നൽകും. അശോകമരത്തിൽ ധാരാളം കുഞ്ഞിക്കിളികളും അണ്ണാറക്കണ്ണൻമാരും എപ്പോഴും ഒച്ചവയ്ക്കുന്നുണ്ടാവും. പൂക്കളിലെ തേൻകുടിച്ചും മരത്തിൽ പാർക്കുന്ന കുഞ്ഞിപ്പുഴുക്കളെ കൊത്തിത്തിന്നും അവർ കലപില കൂട്ടും.

വീടുതാമസത്തിന് വന്ന അതിഥികളിൽ ചിലർ അച്ഛനെയും അമ്മയെയും മാറ്റിനിർത്തി സ്വകാര്യം പറയുന്നത് ആതിരയാണ് ശ്രദ്ധിച്ചത്. അശോകമരത്തെക്കുറിച്ചാണ്. അശോകം വളർത്തുന്നത് ഐശ്വര്യക്കേടാണത്രെ! അശോകം ശോകം കൊണ്ടുവരുമെന്ന് അമ്മയോട് അമ്മായി കുശുകുശുക്കുന്നു.

പണ്ട് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി ഇരുത്തിയത് അശോകമരച്ചുവട്ടിലാണെന്നൊക്കെ ചിലർ തട്ടിവിടുന്നുണ്ട്. ഞങ്ങൾക്ക് സങ്കടായി.

അശോകമരം വെട്ടിക്കളഞ്ഞാൽ അതിലെ കിളികളെങ്ങ് പോകും? അവരുടെ സങ്കടം ആര് തീർക്കും? ക്രിസ്മസിന് നക്ഷത്രവിളക്കും ഫെയ്റി ലൈറ്റും എവിടെ തൂക്കും? അബ്ദുവിനും പഞ്ചമിക്കുമൊപ്പം കളിക്കാൻ തണലെവിടെ?

വീടുപണിക്കിടെ പണിക്കാരും പറഞ്ഞിരുന്നു അശോകം വെട്ടിക്കളയാൻ. വീട്ടുമുറ്റത്തെ മരം വേരുകൾ വളർന്ന് ബാധ്യതയാവുമത്രെ. അച്ഛൻ വാശിപിടിച്ചാണ് അന്നതിനെ ബാക്കിയാക്കിയത്.

അതിഥികളെല്ലാം പോയ്ക്കഴിഞ്ഞാണ് അമ്മ അച്ഛനോടത് പറഞ്ഞത്: ''അശോകമരം മുറിക്കണമെന്നാണല്ലോ എല്ലാവരും പറയുന്നത്. എനിക്കത് കേട്ടിട്ട് പേടിയാവുന്നു. നമുക്കത് മുറിച്ചാലോ? അതൊരു പാഴ്മരമല്ലേ... നമ്മളായിട്ട് ഒരു പരീക്ഷണത്തിന് നിൽക്കണ്ടാലോ...''

''പ്രകൃതിയിലെ ഒരു വസ്തുവും മനുഷ്യർക്ക് അറിഞ്ഞോണ്ടൊരു ദുഃഖവും നൽകില്ലമ്മാ... പൂക്കളും തണലും തണുപ്പുമല്ലാതെ ദുഃഖം നൽകുന്ന ഒരു മരവുമില്ല. അത് മുറിച്ചാൽ എത്രയെത്ര പക്ഷികൾക്കും പുഴുക്കൾക്കുമാണ് വീട് നഷ്ടമാവുക...'', ആതിര പറഞ്ഞു.

അഭി ഗൂഗിളിൽ എന്തോ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. ''പാഴ്മരമെന്നൊരു മരമില്ലമ്മേ. ഇത്രനാളും തണലും ഓക്‌സിജനും പൂക്കളും തന്ന മരമെങ്ങനെ പാഴ്മരമാകും. ആ പാവത്തിനെ വെറുതെ വിട്ടേക്ക്. അതെങ്ങാനും വെട്ടിക്കളഞ്ഞാൽ ഈ വീട് വെയിലത്തുരുകും'', അഭി പറഞ്ഞു.

''മക്കൾ പറഞ്ഞതാണ് ശരി... അശോകം നമ്മൾ മുറിക്കുന്നില്ല. നമ്മുടെ പ്രവൃത്തികളാണ് പലപ്പോഴും സങ്കടങ്ങൾ ഉണ്ടാക്കുന്നത്... മരമെന്ത് പിഴച്ചു?''അച്ഛൻ പറയവേ അശോകത്തിന്റെ ചില്ലയിലൂടെ അണ്ണാറക്കണ്ണൻമാർ ബഹളമുണ്ടാക്കി പാഞ്ഞുപോയി.