അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ

To advertise here,

ചെറുതോണി : വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാംകുളത്ത് തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമാകുന്നു. മണിയാറൻകുടി പള്ളിസിറ്റി മുതൽ സ്റ്റേഡിയംപാറ വരെയും ഭൂമിയാംകുളം സെയ്ന്റ് സെബാസ്റ്റ്യൻസ് ദേവാലയംമുതൽ ഭൂമിയാംകുളം ടൗൺവരെയുമുള്ള ഭാഗങ്ങളാണ് പ്രധാനമായും തകർന്നുകിടക്കുന്നത്. റോഡിലെ ടാറും കല്ലുകളും ഇളകിത്തെറിച്ച നിലയിലാണ്.

കഴിഞ്ഞദിവസം പള്ളിയിൽപോയി ഭൂമിയാംകുളം സിറ്റിയിലേക്ക് നടന്നുവരുകയായിരുന്ന രണ്ട് കുട്ടികളും സ്കൂട്ടർയാത്രികനും റോഡിലെ കുഴിയിൽ വീണതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവും ശക്തമായി.

റോഡിന്റെ ശോചനീയാവസ്ഥയെത്തുടർന്ന് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്താൻപോലും വിമുഖത കാണിക്കുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയും ഏറെ ബുദ്ധിമുട്ടോടെയാണ് ഇതുവഴി കടന്നുപോകുന്നത്.

റോഡിൽ കല്ലുകൾ ഇളകിക്കിടക്കുന്നതിനാൽ വാഹനങ്ങൾ തെന്നിമാറാനും കല്ലുകൾ തെറിച്ച് അപകടമുണ്ടാകാനുമുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

കാലങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.

റോഡിന്റെ തകർച്ച പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ വാഴത്തോപ്പ് പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

പ്രശ്നത്തിൽ പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും മുന്നറിയിപ്പുനൽകി.