അർബുദങ്ങളിൽ അപകടകാരിയാണെന്നാണ് പാൻക്രിയാറ്റിക് കാൻസർ അറിയപ്പെടുന്നത്. അതിജീവന സാധ്യത കുറവും പരിമിതമായ ചികിത്സ മാത്രവുമുളള അർബുദമാണിത്. ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതുകൊണ്ടും രോഗസ്ഥിരീകരണം വൈകുന്നതുകൊണ്ടും സൈലന്റ് കില്ലർ എന്നറിയപ്പെടുന്ന പാൻക്രിയാറ്റിക് കാൻസർ ചികിത്സാരംഗത്ത് വിപ്ലവാത്മകരമായ കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിൽ പാൻക്രിയാറ്റിക് കാൻസർ രോഗിയുടെ അതിജീവനത്തിൽ പ്രതീക്ഷയേകുന്ന കണ്ടെത്തലാണിത്.
നേച്ചർ മെഡിസിൻ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൽറാഗ്ലുസിബ്(Elraglusib) എന്ന പേരിലറിയപ്പെടുന്ന മരുന്നാണ് പാൻക്രിയാസിൽ അർബുദം ബാധിച്ച രോഗിയുടെ അതിജീവന നിരക്ക് കൂട്ടുന്നതായി ഗവേഷകർ കണ്ടെത്തിയത്. അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫീൻബെർഗ് മെഡിക്കൽ സ്കൂളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. കാൻസർ രോഗവിദഗ്ധനായ ഡോ. ദേവലിംഗം മഹാലിംഗത്തിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.
പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതിനാൽ ചികിത്സ പരിമിതമായ കാൻസറാണിത്. മറ്റു പല അവയവങ്ങളിലേക്കും വ്യാപിച്ചതിനുശേഷമാവും രോഗസ്ഥിരീകരണം നടത്തുക. അവസാന ഘട്ടങ്ങളിൽ തിരിച്ചറിയുമ്പോൾ രോഗിയുടെ അതിജീവന നിരക്ക് പതിമൂന്ന് ശതമാനമായി കുറയും. കൂടാതെ പാൻക്രിയാറ്റിക് ട്യൂമറുകൾ കട്ടിയുള്ള ഒരു പാളിയാൽ മൂടപ്പെട്ടതാണ്. ഇത് പ്രതിരോധ കോശങ്ങളേയും കീമോതെറാപ്പി മരുന്നുകളേയും പ്രതിരോധിക്കാൻ പ്രാപ്തമാണ്. ഇതുകൊണ്ടാണ് പല കാൻസർ മരുന്നുകളും പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമാകാത്തത്.
ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്ന ചികിത്സാരീതിയാണ് എൽറാഗ്ലുസിബ് എന്ന മരുന്നിലൂടെ ചെയ്യുന്നത്. കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന GSK-3 ബീറ്റ എന്ന പ്രോട്ടീനെതിരെയാണ് മരുന്ന് പ്രവർത്തിക്കുന്നത്. അവസാനഘട്ട പാൻക്രിയാറ്റിക് കാൻസറിലൂടെ കടന്നുപോകുന്ന 286 രോഗികളെയാണ് പഠനത്തിൽ പങ്കാളികളാക്കിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളാക്കി ഒരു വിഭാഗത്തിന് സാധാരണ നൽകുന്ന കീമോതെറാപ്പി ചികിത്സയും രണ്ടാമത്തെ വിഭാഗത്തിന് കീമോതെറാപ്പിക്കൊപ്പം എൽറാഗ്ലുസിബ് മരുന്നും നൽകി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കീമോതെറാപ്പിക്കൊപ്പം എൽറാഗ്ലുസിബ് സ്വീകരിച്ചവരിൽ അതിജീവനസാധ്യത 10.1 മാസമായി കൂടിയെന്ന് കണ്ടെത്തിയത്. കീമോതെറാപ്പി മാത്രം സ്വീകരിച്ചവരിൽ ഇത് ഏഴുമാസമായിരുന്നു. കൂടാതെ എൽറാഗ്ലുസിബ് കൂടി സ്വീകരിച്ചവരിൽ 42 ശതമാനംപേർ ഒരുവർഷത്തിനിപ്പുറവും ജീവിച്ചിരുന്നപ്പോൾ കീമോതെറാപ്പി മാത്രം സ്വീകരിച്ചവർ 22 ശതമാനം മാത്രമാണ് അതിജീവിച്ചത്.
ഒരുവർഷത്തെ അതിജീവനം വളരെ ചെറുതാണെന്ന് തോന്നാമെങ്കിലും അവസാന ഘട്ടത്തിൽ തിരിച്ചറിയുന്ന, വളരെ പരിമിതമായ ചികിത്സ ലഭ്യമായ അർബുദത്തെ അപേക്ഷിച്ച് ഇത് വളരെ വലിയ മാറ്റമാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം
സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.
ലക്ഷണങ്ങൾ
രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
Content Highlights: Elraglusib: A Breakthrough Hope for Pancreatic Cancer Patients
Published: 21 Apr 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented