പാകിസ്താനി സിനിമകളിലൂടെയും ബോളിവുഡ് ചിത്രം 'റയീസി'ലൂടെയും ആരാധകരെ സൃഷ്ടിച്ച നടിയാണ് മഹിറ ഖാൻ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്നു. 41-ാം വയസ്സിൽ താൻ കടന്നുപോകുന്ന ഈ ഗർഭകാലം ശാരീരികമായും വൈകാരികമായും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും, ആദ്യ ഗർഭകാലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണെന്നും താരം വെളിപ്പെടുത്തി.

To advertise here,

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത മഹിറ വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിൽ, ഈ പ്രായത്തിൽ അമ്മയാകുമ്പോൾ നേരിടുന്ന മാറ്റങ്ങളെക്കുറിച്ചും മനസ്സിലെ ആശങ്കകളെക്കുറിച്ചും മാഹിറ ഖാൻ തുറന്നുപറഞ്ഞു.

24-ാം വയസ്സിലാണ് മഹിറ ആദ്യമായി ഗർഭിണിയാകുന്നത്. ആദ്യ വിവാഹത്തിൽ ജനിച്ച മകൻ അസ്ലന് ഇപ്പോൾ 17 വയസ്സുണ്ട്. അതിനുശേഷമുള്ള ദീർഘകാല ഇടവേളയ്ക്ക് ശേഷമാണ് 41-ാം വയസ്സിൽ വീണ്ടും ഒരു കുഞ്ഞിന് ജന്മം നൽകാൻ താരം തയ്യാറെടുക്കുന്നത്.'ആദ്യമായി ഗർഭിണിയായപ്പോൾ എനിക്ക് 24 വയസ്സായിരുന്നു. ഇന്ന് എനിക്ക് 41 വയസ്സുണ്ട്. ശാരീരികമായും വൈകാരികമായും ഞാൻ തികച്ചും വ്യത്യസ്തയായ ഒരു സ്ത്രീയായി മാറിയിരിക്കുന്നു. 24-ൽ ഒരുതരം നിഷ്‌കളങ്കതയോടെയാണ് ഞാൻ ആ ഘട്ടത്തെ നേരിട്ടത്. ആരോഗ്യം മികച്ചതായിരുന്നു, കൂടുതൽ ചിന്തിച്ച് ആശങ്കപ്പെട്ടിരുന്നില്ല. എന്നാൽ ഇത്തവണ കാര്യം വളരെ വ്യത്യസ്തമാണ്. ശാരീരികമായ ഇതേറെ കഠിനമാണ്,' മഹിറ പറഞ്ഞു. മനസ്സ് ആഗ്രഹിക്കുന്നത്ര കാര്യങ്ങൾ ചെയ്യാൻ ശരീരം അനുവദിക്കാത്ത ദിവസങ്ങളുണ്ടെന്ന് താരം തുറന്നുസമ്മതിക്കുന്നു. എപ്പോഴും യാത്ര ചെയ്യാനും ജോലി ചെയ്യാനും നൂറുകാര്യങ്ങൾ ഒരേസമയം ചെയ്യാനും ശീലിച്ച തനിക്ക്, ശരീരത്തിന്റെ ഈ മന്ദഗതിയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു എന്ന് താരം വെളിപ്പെടുത്തി.

പ്രായം കൂടുന്തോറും അറിവുകളും കൂടും, അതോടൊപ്പം ഭയങ്ങളും ആശങ്കകളും കൂടുമെന്നാണ് മഹിറയുടെ അഭിപ്രായം. ഈ ഘട്ടത്തിൽ ജീവിതം എത്രത്തോളം മൂല്യമുള്ളതാണെന്നും എത്ര എളുപ്പത്തിൽ മാറാവുന്നതാണെന്നും വ്യക്തികൾ കൂടുതൽ തിരിച്ചറിയും. സന്തോഷത്തോടൊപ്പം തന്നെ ക്ഷീണവും ഭയവും വൾനറബിലിറ്റിയും ഈ യാത്രയിൽ തനിക്കൊപ്പമുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

'എനിക്കൊരു മൂത്ത മകനുണ്ട്. എന്റേതായ സ്വതന്ത്രമായ ജോലിയും ദിനചര്യകളും ജീവിതവുമുണ്ട്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഇത്തരം ഒരു മാറ്റം ഞാൻ പ്രതീക്ഷിച്ച ഒന്നായിരുന്നില്ല. എന്നാലും നമ്മൾ പലതും പദ്ധതിയിടും, പക്ഷേ ദൈവത്തിന്റേതാണ് അന്തിമമായ പദ്ധതികൾ,' മഹിറ പറഞ്ഞു.എല്ലാ കാര്യങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കാൻ കഴിയില്ലെന്ന് അംഗീകരിക്കാനും, ദൈവനിശ്ചയങ്ങൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങാനും ഈ ഗർഭകാലം തന്നെ പഠിപ്പിച്ചതായും മഹിറ പറഞ്ഞു.