തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെ സഖ്യകക്ഷിയായ ഡിഎംകെയ്ക്ക് പകരം എഐഎഡിഎംകെയ്ക്ക് വേണ്ടിയായിരുന്നു രാഹുൽ ഗാന്ധി പ്രചാരണം നടത്തിയതെന്ന അരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഈ വാദത്തോടെ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന പ്രസംഗത്തിൽ പറയുന്നത്:
“തമിഴ്‌നാടിന്റെ പുരോഗതിയിൽ എഐഎഡിഎംകെ (AIADMK) ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജനങ്ങളെ യഥാർത്ഥത്തിൽ പ്രതിനിധീകരിച്ച നേതാക്കൾ എഐഎഡിഎംകെയിൽ ഉണ്ടായിരുന്നു”.

To advertise here,

എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അന്വേഷണം
തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും എഐഎഡിഎംകെ ഉൾപ്പെടുന്ന എൻഡിഎയും തമ്മിലാണ് പ്രധാന മത്സരം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന സഖ്യത്തിൽ അംഗമാണ് കോൺഗ്രസ് എന്നതിനാൽ തന്നെ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എത്തിയിരുന്നു. മതേതര പുരോഗമന സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് വന്ന രാഹുൽ ഡിഎംകെയ്ക്ക് പകരം എഐഎഡിഎംകെയ്ക്ക് വേണ്ടി ഒരിക്കലും സംസാരിക്കില്ല. ആയതിനാൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു.

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഇതേ ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ലഭിച്ചു. 2026 ഏപ്രിൽ 20-ന് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തൽത്സമയം പങ്കുവച്ച വീഡിയോയാണിത്. “പൊതു യോഗം: തമിഴ്നാട്ടിലെ കന്യാകുമാരി”എന്നാണ് വീഡിയോയുടെ തലക്കെട്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നടന്ന ഡിഎംകെയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ.35 മിനുട്ടും 25 സെക്കൻഡും ദൈർഘ്യമുള്ള ഈ വീഡിയോയിലെ 17 മിനുറ്റ് 15 സെക്കൻഡ് മുതൽ 55 സെക്കൻഡ് വരെയുള്ള ഭാഗങ്ങളാണ് പ്രചരിക്കുന്നത്.

പ്രസംഗത്തിൽ പറയുന്നത് -
“തമിഴ്‌നാടിന്റെ പുരോഗതിയിൽ എഐഎഡിഎംകെ ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജനങ്ങളെ യഥാർത്ഥത്തിൽ പ്രതിനിധീകരിച്ച നേതാക്കൾ എഐഎഡിഎംകെയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എഐഎഡിഎംകെ പൊള്ളയാണ്. തമിഴ്‌നാട്ടിലേക്ക് കടന്നുകയറാൻ ബിജെപിയുടെ ഒരു ഉപകരണമായി അത് മാറിയിരിക്കുന്നു. എഐഎഡിഎംകെ നേതൃത്വം ബിജെപിക്ക് കീഴടങ്ങി, ആർഎസ്എസ് തമിഴ്‌നാടിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്”. അതായത്, എഐഎഡിഎംകെയുടെ നിലവിലെ നേതൃത്വത്തെ പഴയകാല നേതാക്കളുമായി താരതമ്യം ചെയ്ത് വിമർശിക്കുകയാണ് രാഹുൽ യഥാർത്ഥത്തിൽ ചെയ്തത്. ഇത് മറച്ചുവച്ച് പ്രസംഗത്തിലെ ഒരു ഭാഗം മാത്രം സന്ദർഭം വ്യക്തമാക്കാതെ അടർത്തി എടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്നു വ്യക്തമായി.
https://www.youtube.com/live/sL8tEP2gm28?si=mU3Qele48iOq8T2L
വാസ്തവം
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2026 ഏപ്രിൽ 20-ന് കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം സന്ദർഭം വ്യക്തമാക്കാതെ അടർത്തി എടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.