നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലായതോടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യാജപ്രചാരണങ്ങളും വ്യാപകമാണ്. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “ജയിച്ചാൽ നെയ്യാറ്റാൻകര ഗോപൻ സ്വാമിയുടെ സമാധിദിനം പൊതു അവധിയാക്കും” എന്ന് രാജീവ് പറഞ്ഞെന്ന തരത്തിലാണിത്. ‘ബിജെപി അപകടകാരിയാകുന്നത് എന്തുകൊണ്ട് എന്നറിയാത്തവർ ഇനിയുമുണ്ടോ?’ എന്ന ചോദ്യത്തിനൊപ്പമാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

To advertise here,

2025 ജനുവരിയിലായിരുന്നു സമാധി വിവാദം. തിരുവന്തപുരത്തെ നെയ്യാറ്റിൻകരയിലുള്ള ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം ദുരൂഹമാണെന്ന ആരോപണം ഉയർന്നു. തുടർന്ന് പോലീസും കോടതിയും ഇടപെട്ടു, ജനുവരി 16ന് ‘സമാധി കല്ലറ’ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തിയതിനാൽ വീണ്ടും സമാധിയിരുത്തി. രാജീവ് ചന്ദ്രശേഖറിനൊപ്പം ഈ വ്യക്തിയുടെ ചിത്രവും സമാധിദിനം പൊതു അവധിയാക്കുമെന്ന വാഗ്ദാനവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ ഒരു പ്രസ്താവനയും രാജീവ് നടത്തിയിട്ടില്ല, അദ്ദേഹത്തിന്റെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും പരാതി നൽകുന്നതടക്കമുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.

കേരള പൊതുഭരണ വകുപ്പാണ് കലണ്ടർ വർഷത്തേക്കുള്ള അവധികളുടെ കരട് പട്ടിക (നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ അടിസ്ഥാനത്തിൽ) തയ്യാറാക്കുന്നത്. ഈ പട്ടിക മന്ത്രിസഭ അംഗീകരിച്ച ശേഷം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കും. പട്ടികയിലെ ദേശീയ ദിനങ്ങൾ നിർബന്ധിത അവധികളാണ്. ഇതിനുപുറമെ സംസ്ഥാന സർക്കാറുകൾ നിശ്ചയിക്കുന്ന മത-സാംസ്കാരിക ആഘോഷങ്ങൾ, പ്രത്യേക വിഭാഗങ്ങൾക്കുള്ള നിയന്ത്രിത അവധികൾ (Restricted Holidays) എന്നിവ ഉൾപ്പെടും. പ്രശസ്ത വ്യക്തികൾ സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവരുടെ ജന്മദിനങ്ങളോ ഓർമ്മദിനങ്ങളോ മന്ത്രിസഭ എടുക്കുന്ന നയപരമായ തീരുമാനത്തിലൂടെ സ്ഥിരം പൊതു അവധിയാക്കുന്നത്. ഇത്തരത്തിൽ അവധി ആവശ്യം ഉന്നയിച്ച് സംഘടനകൾ, സാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർക്ക് മുഖ്യമന്ത്രിക്കോ ബന്ധപ്പെട്ട വകുപ്പിലേക്കോ നിവേദനം നൽകാം. ആവശ്യം ന്യായമാണെന്ന് കണ്ടാൽ സംസ്ഥാന മന്ത്രിസഭയ്ക്ക് അത് അവധിയായി പ്രഖ്യാപിക്കാം.