കോയമ്പത്തൂരിലെ സുലൂരിൽ കാണാതായ പത്തുവയസ്സുകാരിയെ ഇക്കഴിഞ്ഞ ദിവസമാണ് തടാകക്കരയിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചുല്ലസിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇവർക്കെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ പത്രസമ്മേളനത്തിൽ ചിരിച്ച മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് സസ്പെൻഡ് ചെയ്തു എന്ന തരത്തിൽ ഒരു പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി. "നിങ്ങൾക്കും ഇല്ലേ മക്കൾ"... ചിരിച്ചവർ ഇനി വീട്ടിൽ ഇരിക്കട്ടെ പൊട്ടിച്ചിരിച്ച പോലീസുകാർക്ക് സസ്പെൻഷൻ ലെറ്റർ കൊടുത്ത് മുഖ്യമന്ത്രി വിജയ്” എന്നതാണ് പ്രചാരണം.

To advertise here,

https://www.instagram.com/p/DYzrztRypxk/

അന്വേഷണം

ഇത്തരമൊരു നടപടി ഉണ്ടായിരുന്നെങ്കിൽ തമിഴ്നാട്ടിലെ വാർത്താ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുമായിരുന്നു, അത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. തുടർന്ന് നടത്തിയ പരിശോധനയിൽ 'സൺ ന്യൂസ്' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച് വാർത്ത നൽകിയതായി കണ്ടെത്തി. പത്രസമ്മേളനം ഔദ്യോഗികമായി തുടങ്ങുന്നതിന് മുൻപ് നടന്ന സംഭാഷണത്തിനിടയിലാണ് ഉദ്യോഗസ്ഥർ ചിരിച്ചത്. മുതിർന്ന ഉദ്യോഗസ്ഥർ വരുന്നതുവരെ കാത്തിരിക്കാൻ ഐജി രമ്യ ഭാരതി മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് 'മാലൈ മുരശ്' ടിവിയിലെ ഫോട്ടോ ജേർണലിസ്റ്റ് മാസനം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ഐജിയോട് തമാശയായി ആവശ്യപ്പെട്ടപ്പോഴാണ് അവർ ചിരിച്ചത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്

പത്രസമ്മേളനം തുടങ്ങുന്നതിന് 20 മിനിറ്റ് മുൻപേ ചില ചാനലുകൾ തത്സമയ സംപ്രേക്ഷണം (live feed) ആരംഭിച്ചതിനാലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് 'ഓഫ് ദി റെക്കോർഡ്' സംഭാഷണമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പല തമിഴ് മാധ്യമങ്ങളും പിന്നീട് ഈ ദൃശ്യങ്ങൾ നീക്കം ചെയ്തു. കോയമ്പത്തൂർ പ്രസ് ക്ലബ് പ്രസിഡന്റും പി.ടി.ഐ മാധ്യമപ്രവർത്തകനുമായ കാമരാജ് കറുപ്പുസ്വാമിയും ഈ സംഭവത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. വൈറലായ വീഡിയോയിൽ കാണുന്ന ചിരി വാർത്താ സമ്മേളനത്തിന് മുമ്പ് നടന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വാസ്തവം

കോയമ്പത്തൂരിലെ പത്തുവയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ചിരിച്ച മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് സസ്പെൻഡ് ചെയ്തു എന്ന പ്രചാരണം വ്യാജമാണ്.