നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തോൽവിക്ക് പിറകെ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്‍റെ മകൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വിമർശിച്ചു എന്ന അവകാശവാദത്തോടെ ഫേസ്ബുക്കിൽ പ്രചാരണം നടക്കുന്നുണ്ട്. “ എല്ലാം നല്ലതിന്… ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോൾ ജനങ്ങൾ വേറെ തലവിധി കുറിച്ചു… ” എന്ന് ഇ.പിയുടെ മകൻ എഫ്ബിയിൽ പോസ്റ്റ് ചെയ്തു എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്.

To advertise here,

ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.

എം.വി ഗോവിന്ദന് പിറകെ ഭാര്യ പി.കെ ശ്യാമളയ്ക്ക് തളിപ്പറമ്പ് മണ്ഡലത്തിൽ സീറ്റ് നൽകിയതും ഇതിനെതിരെ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായിരുന്ന ടി.കെ ഗോവിന്ദൻ രംഗത്ത് വന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഇ.പി ബിജോയ് കുമാർ, ജയരാജന്‍റെ മകനാണെന്നും അദ്ദേഹം പാർട്ടി സെക്രട്ടറിയെ പരോക്ഷമായി വിമർശിച്ചു എന്നും ഇതിലുണ്ട്. പോസ്റ്റിൽ പരാമർശിക്കുന്ന ബിജോയ് കുമാറിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചു. പ്രസ്തുത പോസ്റ്റ് അക്കൗണ്ടിൽ കാണാനില്ല. പകരം സിപിഎമ്മിനെ അനുകൂലിച്ച് കൊണ്ട് - “ ഇതോടെ പാർട്ടിയും സഖാക്കളും ഒലിച്ചു പോയെന്ന് udf കരുതരുത്. പാർട്ടിയിൽ ഒരു ശുദ്ധികലശം അനിവാര്യമായിരുന്നു ” “ സുഹൃത്തുക്കളെ നേരത്തെയുള്ള കമൻറ് ഡിലീറ്റ് ചെയ്തു, അഭിപ്രായ സ്വാതന്ത്ര്യം കിട്ടിയ ശേഷം ബാക്കി ” എന്നീ രണ്ട് പോസ്റ്റുകളാണ് വോട്ടണ്ണലിന് ശേഷം ഉള്ളത്. ഈ അക്കൗണ്ടിൽ ഇ.പി ജയരാജന്‍റെയും പിണറായി വിജയന്‍റെയും പല ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. എന്നാൽ, കണ്ണൂർ സ്വദേശിയായ ഈ, ഇ.പി ബിജോയ് കുമാർ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്‍റെ മകൻ അല്ല.

 

ഇ.പി ജയരാജന് രണ്ട് ആൺമക്കളാണ്, ജൈസൺ, ജിജിൻത് രാജ് എന്നിങ്ങനെയാണ് അവരുടെ പേരുകൾ. 2019ൽ ഓണാശംസകൾ നേർന്നുകൊണ്ട് ഇ.പി കുടുംബത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിൽ രണ്ട് മക്കളെയും കാണാം. വൈറൽ പോസ്റ്റിൽ കാണുന്ന വ്യക്തിയി മറ്റൊരാൾ ആണെന്ന് ചിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. മാത്രമല്ല, തന്‍റെ മകൻറേതെന്ന പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് ഇ.പി ജയരാജനും ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.