തിരുവനന്തപുരം: നിലമ്പൂരില്‍ പ്രത്യേകമായ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവാണ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തിന് വിജയം കൈവരിക്കാനാവുമെന്നും എം.വി. ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു എം.വി. ഗോവിന്ദന്‍. 

To advertise here,

നിലമ്പൂരിലെ നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് സ്വരാജ്. പാര്‍ലമെന്ററിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും കമ്മൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട നേതാവ് എന്ന നിലയിലും ഉയര്‍ന്നുവന്നയാളാണ് അദ്ദേഹം. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് നിലമ്പൂരിലെ പോരാട്ടം നയിക്കണം എന്നാണ് പാര്‍ട്ടി തീരുമാനം, ഗോവിന്ദന്‍ പറഞ്ഞു. 

രാഷ്ട്രീയമായി പ്രധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. ഇടതുപക്ഷ മുന്നണിക്ക് മുന്‍കൈയുള്ള  മണ്ഡലമാണ് നിലമ്പൂര്‍. സ്വരാജിലൂടെ നിലമ്പൂരില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്കാകും. വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റത്തിന് നാന്ദി കുറിക്കുന്ന ഉജ്വലമായ രാഷ്ട്രീയ പോരാട്ടമായിരിക്കും നിലമ്പൂരില്‍ നടക്കുക എന്ന കാഴ്ച്ചപ്പാടോടുകൂടി തന്നെയാണ് പാര്‍ട്ടി സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്-  എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. 

സിപിമ്മില്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് ആരാണ് മത്സരിക്കേണ്ടതെന്ന്. ചര്‍ച്ചകളിലൂടെ നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. മലപ്പുറത്തെ മറ്റ് മണ്ഡലങ്ങള്‍ പോലെയല്ല നിലമ്പൂര്‍. അധ്വാനിക്കുന്ന വലിയ ഒരുവിഭാഗം ജനങ്ങള്‍ അവിടെയുണ്ട്. അവര്‍ക്ക് ചിരപരിചിതനാണ് സ്വരാജ്. വോട്ടര്‍മാരോടോ ജനങ്ങളോടോ പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥാനാര്‍ഥിയാണ് അദ്ദേഹം. നിലമ്പൂരില്‍ സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ പാര്‍ട്ടി മുഖവിലയ്‌ക്കെടുക്കുന്നില്ല, എം.വി. ഗോവിന്ദന്‍ പറഞ്ഞു.  

ഇടതുമുന്നണിയെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വര്‍. നിലമ്പൂരില്‍ സിപിഎം അന്‍വറിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. നിലമ്പൂരില്‍ നേരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ഇപ്രാവശ്യം ഇടതുമുന്നണിയെ ഒറ്റുകൊടുത്ത് യുഡിഎഫിനൊപ്പം പോയത് ജനങ്ങള്‍ കണ്ടതാണ്. അതിനൊക്കെയുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്, ഗോവിന്ദന്‍ പറഞ്ഞു.