കോഴിക്കോട്: കോര്‍പ്പറേഷന്‍ മേയര്‍ ആരാണെന്ന് 18-ന് അറിയാം. നിലവിലുള്ള ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അടക്കം മൂന്നുപേരുകളാണ് അവസാനഘട്ട പരിഗണനയിലുള്ളത്. കഴിഞ്ഞദിവസം നടന്ന സിപിഎം ജില്ലാസെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചനടന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. 18-ന് ചേരുന്ന ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഡോ. എസ്. ജയശ്രീ, സിപിഎം കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ ഒ. സദാശിവന്‍, ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി. രാജീവ് എന്നിവരുടെ പേരുകളാണ് സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചിട്ടുള്ളത്. അവിടെ അംഗീകാരം ലഭിച്ചശേഷം ജില്ലാകമ്മിറ്റിയില്‍ അവതരിപ്പിക്കും. അതിനുശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.

To advertise here,

അതില്‍ ജയശ്രീക്കുതന്നെയാണ് മുന്‍ഗണന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയശ്രീയെ മേയര്‍സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എന്നനിലയിലുള്ള അവരുടെ അനുഭവവും അവര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ കാരണമായി. സിപിഎമ്മിന്റെ കോളേജ് അധ്യാപകസംഘടനയുടെ ഭാരവാഹിയും മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പലുമായിരുന്നു.

ജയശ്രീ മേയറാവുമ്പോള്‍ ഡെപ്യൂട്ടി മേയറും വനിതയായിരിക്കും. ആ പദവി വനിതാസംവരണമാണ്. മാത്തോട്ടം വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ. അനിതകുമാരിയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. അനിതകുമാരി സിപിഎമ്മിന്റെ സര്‍വീസ് സംഘടനാഭാരവാഹിയായിരുന്നു.

കോര്‍പ്പറേഷനില്‍ ബിജെപി ഒറ്റയ്ക്കുനില്‍ക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി പ്രതിപക്ഷമായി ഒറ്റയ്ക്കുനില്‍ക്കാന്‍ തീരുമാനം. പാര്‍ട്ടി നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സംശുദ്ധരായ വ്യക്തികളെമാത്രമേ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്നും സംസ്ഥാനനേതൃത്വം പൊതുസര്‍ക്കുലറിലൂടെ നിര്‍ദേശംനല്‍കി. നിലപാടുകളില്‍ വെള്ളംചേര്‍ത്ത് ആര്‍ക്കും ഒരുസ്ഥാനവും നല്‍കില്ല. സീനിയോറിറ്റിയോ വഹിക്കുന്ന പാര്‍ട്ടി ചുമതലയോ മാത്രം പരിഗണിച്ച് ആരെയും നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുകയുമില്ല. സേവനതത്പരതയും മുന്‍കാലപ്രവര്‍ത്തനങ്ങളും കണക്കിലെടുക്കും.

ഭരണത്തില്‍ അഴിമതിയുണ്ടായാല്‍ അത് തുറന്നുകാട്ടും. ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കും. നഗരവികസനവും എല്ലാവര്‍ക്കും തുല്യനീതിയുമെന്ന സമീപനം ഉയര്‍ത്തിപ്പിടിച്ചായിരിക്കും ബിജെപി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുക.

മറ്റുരണ്ട് മുന്നണിയോടും എന്‍ഡിഎ തുല്യ അകലം പാലിക്കും. ജില്ലയിലെ ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്വങ്ങളും പാര്‍ട്ടി കോര്‍കമ്മിറ്റി നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ക്രമീകരിക്കുന്നത്.

13 കൗണ്‍സിലര്‍മാരാണ് കോര്‍പ്പറേഷനില്‍ ബിജെപിക്കുള്ളത്. കോര്‍പ്പറേഷനിലെയുള്‍പ്പെടെ ജില്ലയിലെ കാര്യങ്ങള്‍ സംബന്ധിച്ച് അന്തിമതീരുമാനം സംസ്ഥാനനേതൃത്വത്തിന്റേതായിരിക്കുമെന്ന് സിറ്റി ജില്ലാ അധ്യക്ഷന്‍ കെ.പി. പ്രകാശ്ബാബു പറഞ്ഞു.