തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പ്രചാരണത്തിലെ ആവേശം മുഴുവൻ പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചില്ല. വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളിലെ ശരാശരി പോളിങ് 70.9 ശതമാനമാണ്. 2020-ൽ കോവിഡ് മഹാമാരിയുടെ കാലത്ത് നടന്ന തിരഞ്ഞെടുപ്പിലേതിനെക്കാൾ കുറവാണിത്. അന്തിമ കണക്കുകളിൽ നേരിയ വ്യത്യാസം വരാം.

To advertise here,

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് ചൊവ്വാഴ്ച വിധിയെഴുതിയത്. ഈ ജില്ലകളിൽ 2020-ൽ രണ്ടുഘട്ടമായാണ് പോളിങ് നടന്നത്. അന്ന് 73.83 ശതമാനമായിരുന്നു.

ഇത്തവണ ഏഴുജില്ലകളിലും പോളിങ് ശതമാനം കുറഞ്ഞു. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്-67.4ശതമാനം. കൂടുതൽ എറണാകുളത്തും-74.58 ശതമാനം. പുരുഷവോട്ടർമാരിൽ 71.6 ശതമാനം പേരും സ്ത്രീകളിൽ 70.28 ശതമാനവും വോട്ടുചെയ്തു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം കോർപ്പറേഷനുകളിലും പോളിങ് ശതമാനം കുറഞ്ഞു.

അങ്ങിങ്ങ്‌ നേരിയ ഏറ്റുമുട്ടലുകളും തർക്കങ്ങളും ഉണ്ടായതൊഴിച്ചാൽ ഒന്നാംഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആകെ ഒരു ബൂത്തിൽമാത്രമാണ് റീപോളിങ് പ്രഖ്യാപിച്ചത്. ആലപ്പുഴയിലെ മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം.

.

കോർപ്പറേഷനുകളിലെ പോളിങ് ശതമാനം ബ്രായ്ക്കറ്റിൽ 2020-ലേത്

തിരുവനന്തപുരം-58.24(59.96)

കൊല്ലം-63.32(66.22)

കൊച്ചി- 62.52 (64.71)