കൊച്ചി: വിവിധ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പശ്ചാത്തലത്തിൽ ഏഴ് ഡിസിസികൾക്ക് പുതിയ അധ്യക്ഷന്മാർ വരും. തിരഞ്ഞെടുപ്പ് ഫലം വരുംവരെ പകരക്കാർക്ക് താത്കാലിക ചുമതല നൽകും.

To advertise here,

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരായ എൻ. ശക്തൻ, സതീഷ് കൊച്ചുപറമ്പിൽ, നാട്ടകം സുരേഷ്, മുഹമ്മദ് ഷിയാസ്, എ. തങ്കപ്പൻ, വി.എസ് ജോയ്, കെ. പ്രവീൺകുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇതിൽ എൻ.ശക്തൻ നേരത്തെതന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, പകരം ആളെ നിയമിക്കുന്നതുവരെ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. വിവാദ പ്രസംഗത്തെ തുടർന്ന് പാലോട് രവിക്ക് രാജിവെക്കേണ്ടിവന്നതോടെയാണ് ശക്തന് ചുമതല നൽകിയത്‌.

സ്ഥാനാർഥിത്വത്തിന് പരിഗണിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ട എൻ. സുബ്രഹ്‌മണ്യം (കോഴിക്കോട്), ഫിൽസൺ മാത്യൂസ് (കോട്ടയം), ദീപ്തി മേരി വർഗീസ് (എറണാകുളം), സി. ചന്ദ്രൻ അല്ലെങ്കിൽ പി. വി രാജേഷ് (പാലക്കാട്), റിങ്കു ചെറിയാൻ അല്ലെങ്കിൽ എൻ. ഷെെലാജ് (പത്തനംതിട്ട) തുടങ്ങിയവർക്ക് ഡിസിസികളുടെ ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന.