ന്യൂഡല്‍ഹി: പകുതിയിലേറെ സീറ്റുകള്‍ക്ക് പിന്നിലാക്കി ഭരണം പിടിച്ചിട്ടും ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ആം ആദ്മി പാര്‍ട്ടിയുമായി വോട്ടുവിഹിതത്തിലെ വ്യത്യാസം 2.35% മാത്രം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 45.91% വോട്ടുമായാണ് ബി.ജെ.പി. അധികാരം പിടിച്ചത്. 48 സീറ്റുകള്‍ നേടി. അതേസമയം, 22 സീറ്റുകള്‍ വിജയിച്ച എ.എ.പിക്ക് 43.56% വോട്ടുവിഹിതമാണ് ഇത്തവണ നേടാനായത്.

To advertise here,

കഴിഞ്ഞതവണത്തേക്കാള്‍ ബി.ജെ.പിയുടെ വോട്ടുവിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടായി. 38.51% വോട്ടാണ് കഴിഞ്ഞതവണ ബി.ജെ.പി. നേടിയത്. 7.4 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ. കഴിഞ്ഞതവണ 53.57 ശതമാനമായിരുന്നു എ.എ.പിയുടെ വോട്ടുവിഹിതം. ഇതില്‍ ഇത്തവണ 10.01 ശതമാനത്തിന്റെ കുറവുണ്ടായി.

ഒരുസീറ്റില്‍പ്പോലും വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് 6.37% വോട്ടുവിഹിതം നേടാനായി. കഴിഞ്ഞതവണത്തേക്കാള്‍ 2.11 ശതമാനം കൂടുതല്‍ വോട്ട് ഇത്തവണ കോണ്‍ഗ്രസ് നേടി. സീറ്റുകളുടെ കാര്യത്തിൽ 2020-ലും സംപൂജ്യരായിരുന്ന കോണ്‍ഗ്രസ് 4.26 ശതമാനം വോട്ടുകളാണ് നേടിയത്.

ഭരണം നഷ്ടമായ എ.എ.പിയുടെ വോട്ടുവിഹിതത്തിലെ കുറവ് നേട്ടമായത് ആര്‍ക്കെന്ന ചര്‍ച്ചകള്‍ ഫലത്തിന്റെ തുടര്‍ച്ചയായി ഉണ്ടാവും. എ.എ.പിയുടെ വോട്ടില്‍ 10.01 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍, ഏഴുശതമാനത്തിലേറെ വര്‍ധനവ് ബി.ജെ.പിക്കുണ്ടായി. ബാക്കിവരുന്ന രണ്ടുശതമാനത്തിലേറെ മാത്രമാണ് കോണ്‍ഗ്രസിലേക്ക് പോയത്.