ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഖലിസ്ഥാനികളുമായി കെജ്‌രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തിനുള്ള പ്രതികരണമായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

To advertise here,

'പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഘടിച്ച് എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നു. ഇതൊരു കോമഡിയാണ്. ചിരിക്കാനുള്ള വകയുണ്ടതില്‍. ഞാന്‍ തീവ്രവാദിയാണെങ്കില്‍ മോദിജി എന്തുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യുന്നില്ല', കെജ്‌രിവാള്‍ വാര്‍ത്തസമ്മേളനത്തിനിടെ ചോദിച്ചു.

ഈ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ തീവ്രവാദിയായി മുദ്രകുത്തുമ്പോള്‍ കേന്ദ്രത്തിന്റെ സുരക്ഷാ ഏജന്‍സികള്‍ എന്താണ് ഇതുവരെ ചെയ്തുകൊണ്ടിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണകാലത്ത് ഏജന്‍സികള്‍ ഇതുവരെ എന്താണ് ചെയ്തിരുന്നത്? എന്തുകൊണ്ടാണ് അവര്‍ എന്നെ അറസ്റ്റ് ചെയ്യാത്തത്? ഇത് വലിയ തമാശയാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

'ആശുപത്രികള്‍, സ്‌കൂളുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കായി തീര്‍ത്ഥാടന പദ്ധതികള്‍, വൈദ്യുതി, റോഡ്, ജലം തുടങ്ങിയവയെല്ലാം നല്‍കുകയും നിര്‍മിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദി ഞാനായിരിക്കാം', ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

കെജ്‌രിവാളിന്റെ മുന്‍ വിശ്വസ്തന്‍ കുമാര്‍ ബിശ്വാസിന്റെ ആരോപണം ഏറ്റെടുത്തുകൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ ഖലിസ്ഥാന്‍-വിഘടനാവാദി പട്ടം ചാര്‍ത്തി രംഗത്തെത്തിയിരുന്നത്.