പത്തനംതിട്ട: സ്‌കാൻചെയ്ത ഉത്തരക്കടലാസുകൾ സ്‌ക്രീനിൽ മൂല്യനിർണയം നടത്തിയതിലെ (ഓൺ സ്‌ക്രീൻ മാർക്കിങ്-ഒ.എസ്.എം.) താളപ്പിഴ സി.ബി.എസ്.ഇ.യിലൂടെ പുറത്തുവരുമ്പോൾ രാജ്യത്തിന് അഭിമാനമായി കേരളത്തിൽ നിന്നൊരു മാതൃക. ഒ.എസ്.എമ്മിലൂടെ അതിവേഗം ഫലം പ്രസിദ്ധീകരിക്കുന്നതിന്റെ ആറാം വർഷത്തിലാണ് ആരോഗ്യ സർവകലാശാല. കോവിഡ് കാലത്ത് ഉത്തരക്കടലാസുകൾ സ്പർശിച്ച് മാർക്കിടുന്നത് പന്തികേടാണെന്നതിൽനിന്ന് രൂപപ്പെട്ടതാണിത്. സ്വന്തം ജീവനക്കാരെ മാത്രം ആശ്രയിച്ചാണിത് നടത്തുന്നത്.

To advertise here,

2020-ൽ തുടങ്ങിയപ്പോൾ കർണാടകയിൽ രാജീവ്ഗാന്ധി സർവകലാശാലയിലും ഈ രീതി ഉണ്ടായിരുന്നു. എന്നാൽ അവർ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുക്കുകയായിരുന്നു. ബാഹ്യ ഇടപെടലുകൾ വേണ്ടെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് നിലപാടെടുത്തത്. 2022-ൽ അദ്ദേഹത്തിന് കേരള സർവകലാശാലയുടെ ചുമതലകൂടി കിട്ടിയപ്പോൾ അവിെടയും ബിരുദാനന്തരബിരുദത്തിന് ഈ രീതി നടപ്പാക്കി.

ഓൺ സ്‌ക്രീൻ മാർക്കിങ്

• മെഡി. കോളേജുകളിൽനിന്ന് ഉത്തരക്കടലാസ് തപാൽവഴി തൃശ്ശൂരിലെ സർവകലാശാലയിലേക്ക് അയയ്ക്കും.

• അവിടെ കിട്ടിയാലുടൻ എല്ലാം സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യും.

• എല്ലാ മെഡിക്കൽ കോളേജുകളിലും മൂല്യനിർണയ ക്യാമ്പുകളുണ്ട്.

• ഓരോ കോളേജിലും സൂപ്പർവൈസർമാരുമുണ്ട്. മൂല്യനിർണയത്തിനുള്ള അധ്യാപകർക്കും സൂപ്പർവൈസർക്കും നൽകിയ പാസ് വേഡ് ഉപയോഗിച്ചാലേ സ്‌കാൻ കോപ്പി കിട്ടൂ.

• ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മാർക്കിടും. ഇതിനായി രണ്ട് സ്കാൻഡ് കോപ്പി ലഭ്യമാക്കും.

• സ്‌ക്രീനിൽ മാർക്കിടാനുള്ള കോളമുണ്ട്. 1/4, 1/2, 3/4 എന്നീ മാർക്കുകളും ഇടാം.

• രണ്ടുപേരും നൽകിയ മാർക്കിൽ 15 ശതമാനമോ അതിനുമേലോ വ്യത്യാസം ഉണ്ടെങ്കിൽ മറ്റൊരു സ്‌കാൻഡ് കോപ്പി നൽകി മൂന്നാമതൊരാളെക്കൊണ്ട് മൂല്യനിർണയം നടത്തും. ഈ മൂന്നെണ്ണത്തിൽ ഏറ്റവും ഉയർന്ന രണ്ടെണ്ണത്തിന്റെ ശരാശരിയാകും എടുക്കുക.

• മൂല്യനിർണയം കഴിഞ്ഞാലുടൻ ടാബുലേഷനും കംപ്യൂട്ടർ ചെയ്യും. ഫലം അടുത്തദിവസം വരും. പരീക്ഷ കഴിഞ്ഞ് രണ്ടാംദിവസം നഴ്‌സിങ് ഫലം പ്രസിദ്ധീകരിച്ചതാണ് സർവകലാശാലയുടെ റെക്കോഡ്‌.

• ഫീസടച്ച് അപേക്ഷിച്ചാൽ മൂല്യനിർണയം നടത്തിയ പേപ്പറിന്റെ പകർപ്പ് ഡിജിറ്റലായി കൊടുക്കും.