തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയതിനു പിന്നാലെ ചോദ്യപ്പേപ്പറും കടുപ്പിക്കുന്നു. വാരിക്കോരി മാർക്കിട്ട് വിദ്യാർഥികളെ ജയിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. ലളിതം, ഇടത്തരം, ഉന്നതനിലവാരമുള്ളവ എന്നിങ്ങനെ ചോദ്യങ്ങളെ വിഭജിക്കും.
ഹൈസ്കൂൾ പരീക്ഷ പരിഷ്കരിക്കാനുള്ള എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ മന്ത്രി വി. ശിവൻകുട്ടിക്കു കൈമാറും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതും ഇനിമുതൽ അധ്യാപകപരിശീലനത്തിൽ ഉൾപ്പെടുത്തും.
എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക് ഈവർഷം എട്ടാംക്ലാസിൽ നടപ്പാക്കും. അടുത്തവർഷം ഒൻപതിലും തുടർന്ന് പത്തിലും നിർബന്ധമാക്കും. നിരന്തരമൂല്യനിർണയത്തിൽ 20 മാർക്ക് കിട്ടിയാലും എഴുത്തുപരീക്ഷയിൽ 30 ശതമാനം നേടിയാലേ ജയിക്കാനാവൂ.
പഠിച്ചവിഷയത്തിൽ അവഗാഹമുള്ളവർക്കുമാത്രം എഴുതാവുന്നവിധത്തിൽ 20 ശതമാനം ചോദ്യം ‘ഉന്നതനിലവാര’ത്തിലായിരിക്കും. സാമാന്യജ്ഞാനമുള്ളവർക്ക് എഴുതാവുന്നരീതിയിൽ 30 ശതമാനം ലളിതമായിരിക്കും. ബാക്കിയുള്ളവ ‘ഇടത്തര’വും.
ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ മാതൃകാചോദ്യപ്പേപ്പർ പ്രസിദ്ധീകരിക്കും. തുടർന്ന്, ഇത്തവണ എട്ടാംക്ലാസിൽ പുതിയചോദ്യാവലി പരീക്ഷിക്കും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ പുതിയപാഠപുസ്തകങ്ങൾ അടുത്തവർഷമേ വരൂവെന്നതിനാൽ, അപ്പോൾമുതൽക്കേ പരീക്ഷാപരിഷ്കാരം പൂർണമായി നടപ്പാക്കൂ.
പാഠ്യപദ്ധതി പരിഷ്കാരം പൂർണമാവുന്നതോടെ, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷ സമഗ്രമായി അഴിച്ചുപണിയുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: high school question paper to be made tough
Published: 15 Dec 2024, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented