ഗുജറാത്തിലെ ഉള്‍ഗ്രാമത്തില്‍ ജീവിതത്തിന്റെ എല്ലാ കനല്‍വഴിയും താണ്ടിയാണ് റൂബി പ്രജാപതി എന്ന പെണ്‍കുട്ടി പഠനം മുന്നോട്ട് കൊണ്ടുപോയത്. പഠിച്ചാല്‍ മാത്രമേ തനിക്ക് രക്ഷയുള്ളുവെന്ന് റൂബിക്ക് ബോധ്യമുണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛനും മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയുള്ള  അമ്മയും വളരെ കഷ്ടപ്പെട്ടിട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പ്രതിസന്ധികളെ തരണം ചെയ്ത് റൂബി നീറ്റ് യുജി പരീക്ഷയില്‍ തിളങ്ങുന്ന വിജയമാണ് നേടിയത്. 720 ല്‍ 635 മാര്‍ക്കാണ് ഈ മിടുക്കി കരസ്ഥമാക്കിയത്.

To advertise here,

ക്ഷയരോഗത്തോട് രണ്ട് തവണ അതികഠിനായി ഞാന്‍ പോരാടി. മരണമുഖത്ത് നിന്ന് തിരിച്ചെത്തിയ എനിക്ക് ഒരു ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹം- റൂബി പറയുന്നു രോഗം എന്നെ ശക്തയാക്കി മുന്നോട്ട് കുതിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവതിയാക്കി- റൂബി കൂട്ടിചേര്‍ത്തു.

ഗ്രാമത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളിലാണ് റൂബി പഠിച്ചത്. അമ്മാവന്റെ സഹായത്തിലാണ് ഒരു വര്‍ഷത്തെ കോച്ചിങ്ങെടുക്കാന്‍ സാധിച്ചത്. എന്നാല്‍ ആ വര്‍ഷത്തെ പരീക്ഷ നന്നായി എഴുതാന്‍ റൂബിക്ക് സാധിച്ചില്ല. ഇത് വലിയൊരു വിഷമസന്ധിയിലേക്കാണ് ഇവരെ നയിച്ചത്. അമ്മാവനെ എങ്ങനെ നേരിടുമെന്ന് പോലും ഭയന്നു. എന്നാല്‍ പാളിച്ചകള്‍ മനസിലാക്കി അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുത്തപ്പോള്‍ മികച്ച വിജയം നേടാനായി.

ഓണ്‍ലൈന്‍ ക്ലാസുകളെയാണ് റൂബി പ്രധാനമായും ആശ്രയിച്ചത്. പരീക്ഷയ്ക്ക് കുറച്ചുനാളുകള്‍ക്ക് മുന്‍പ് നീറ്റ് ക്രാഷ് കോഴ്‌സിന് ചേര്‍ന്നു. ലഭ്യമായ എല്ലാ വഴികളും ഉപയോഗിച്ച് പഠിച്ചു. വര്‍ഷങ്ങളായി റൂബി കണ്ട സ്വപ്‌നമാണ് ഒടുവില്‍ സഫലമായിരിക്കുന്നത്.