പെരിങ്ങത്തൂർ: 77-ാം വയസ്സിൽ ചരിത്രത്തിൽ ബിരുദം നേടിയ സന്തോഷത്തിലാണ് പാനൂർ നഗരസഭാപരിധിയിൽ അണിയാരത്തെ വലിയ പറമ്പത്ത് രമണിയും പെരിങ്ങാടി പോസ്റ്റ്‌ ഓഫീസിന് സമീപം പ്ലസന്റ് വില്ലയിൽ മമ്മൂട്ടിയും. പ്രായം പഠനത്തിന് തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഇവർ കണ്ണൂർ സർവകലാശാലയുടെ ബി.എ. ഹിസ്റ്ററി പരീക്ഷയിലാണ് അറുപതുശതമാനത്തിലധികം മാർക്കോടെ വിജയം കൊയ്തത്. 1949 ഫെബ്രുവരി അഞ്ചിന് ജനിച്ച രണ്ടുപേരും ഒന്നിച്ചാണ് ബിരുദക്ലാസിൽ പഠിച്ചത്.

To advertise here,

വിദ്യാഭ്യാസത്തിന്റെ ഔപചാരിക കാലഘട്ടം പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറിവിനോടുള്ള ആഗ്രഹം കൈവിടാതെയാണ് രണ്ടുപേരും പഠനം തുടർന്നത്. ആത്മവിശ്വാസത്തോടെയാണ് ചെറുപ്പക്കാർക്കൊപ്പം പരീക്ഷയെഴുതിയത്. കൂത്തുപറമ്പ് അക്കാദമി കോളജിലെ അധ്യാപകൻ പവിത്രന്റെ ചില സിലബസ് 'ടിപ്പു'കളും ചിട്ടയായ പഠനവും ഇവർക്ക് പ്രചോദനമായി. സമയം കിട്ടുമ്പോഴൊക്കെ ഈ അക്കാദമിയിലായിരുന്നു ഇവരുടെ പഠനം.

മമ്മൂട്ടി ദീർഘകാലം കുവൈത്ത് ടെലികമ്യൂണിക്കേഷനിൽ ജോലിചെയ്തതിനുശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. ഭാര്യ ജമീലയും അഞ്ച് മക്കളും പഠനത്തിന് പൂർണപിന്തുണ നൽകി. 2025-ൽ ഇഗ്നോയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിരുന്നു.

കഴിഞ്ഞതവണ എൽഎൽ.ബി. പ്രവേശന പരീക്ഷയെഴുതി ജയിച്ചു. മൂവാറ്റുപുഴ കോളേജിൽ ചേരാനായി ഫീസടച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഇനി ബിരുദാനന്തരബിരുദ പഠനം തുടരാണ് തീരുമാനം.

അണിയാരത്തെ വലിയപറമ്പത്ത് രമണി ചൊക്ലി ഉപജില്ലയിലെ ഒളവിലം നോർത്ത് എൽ.പി. സ്കൂളിൽനിന്ന് 2004-ലാണ് വിരമിച്ചത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹത്തിൽ തുടർസാക്ഷരതാ പദ്ധതിയിൽ ചേർന്നു. മികച്ച വിജയം കൈവരിച്ച് പാനൂർ നഗരസഭയുടെ ആദരവും ലഭിച്ചു. ബിരുദപoനം മൂന്നാം സെമസ്റ്ററിലെത്തിയപ്പോൾ കടുത്ത പനി വന്ന് മാസങ്ങളോളം വിശ്രമിക്കേണ്ടിവന്നു. പരീക്ഷയെഴുതാൻ കഴിയാതെ വന്നപ്പോൾ സർവകലാശാല പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകി പിഴയടച്ച് വീണ്ടും പഠനവഴിയിലെത്തി. എല്ലാ സെമസ്റ്ററുകളുമെഴുതിയാണ് ബിരുദം നേടിയത്. ഭർത്താവ് പരിപ്പയിൽ വാസു മാസ്റ്റർ 1983-ലാണ് അന്തരിച്ചത്. നാല് ആൺമക്കളും കുടുംബവും പഠനത്തിന് എല്ലാ പിന്തുണയും നൽകി. ഇനി ബിരുദാനന്തരബിരുദത്തിന്‌ ചേരണമെന്നാണ് ആഗ്രഹം.