മലയിന്‍കീഴ്(തിരുവനന്തപുരം): വനിതാ ഡോക്ടറെ പോലീസ് ഇന്‍സ്‌പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ റൂറല്‍ എസ്.പി. ഓഫീസില്‍ ഇരയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. മലയിന്‍കീഴ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.വി.സൈജുവിനെതിരേയാണ് ഡി.ജി.പി.ക്കും റൂറല്‍ എസ്.പി.ക്കും ഡോക്ടറുടെ പരാതി. പോലീസ് അസോസിയേഷന്‍ ജില്ലാ റൂറല്‍ പ്രസിഡന്റാണ് സൈജു. 

To advertise here,

ഭര്‍ത്താവുമൊരുമിച്ച് വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ ഒരു ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു. ഈ സമയം ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച പരാതിയില്‍ അന്ന് സ്റ്റേഷന്‍ എസ്.ഐ.യായിരുന്ന സൈജു ഇടപെടുകയും കട ഒഴിപ്പിച്ചുനല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കി സൈജു തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ഡോക്ടര്‍ പരാതിയില്‍ പറയുന്നു. 

പല ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തി ഇത് ആവര്‍ത്തിച്ചു. ഇതറിഞ്ഞ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു. ഭാര്യയുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് സൈജു തന്നെ ചൂഷണം ചെയ്തിരുന്നതെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. സൈജുവിന്റെ ഭാര്യ തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തപ്പോള്‍ സൈജു വീട്ടില്‍ വരുന്നതിനെ എതിര്‍ത്തതായി ഡോക്ടര്‍ പറയുന്നു. മലയിന്‍കീഴ് എസ്.എച്ച്.ഒ. ആയിരുന്ന സൈജു തനിക്കെതിരേ വധഭീഷണി ഉയര്‍ത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. മാതാപിതാക്കളില്ലാതെ തനിച്ചു കഴിയുന്ന തന്റെ ജീവനു ഇന്‍സ്‌പെക്ടറില്‍നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു.

എസ്.എച്ച്.ഒ.യ്തിരേ വനിത ഡോക്ടര്‍ കഴിഞ്ഞ എട്ടിനാണ് എസ്.പി.ക്കു പരാതി നല്‍കിയത്. ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ 15-ന് ഇവര്‍ ഡി.ജി.പി.ക്കു പരാതി നല്‍കി. തുടര്‍ന്ന് ശനിയാഴ്ച പരാതിക്കാരിയെ എസ്.പി. ഓഫീസില്‍ വിളിപ്പിച്ച് മൊഴിയെടുക്കുകയായിരുന്നു.

എന്നാല്‍ തനിക്കെതിരേ ഉയരുന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് സൈജു പറഞ്ഞു. പരാതിക്കാരിയുടെ പേരില്‍ പണം ആവശ്യപ്പെട്ട് ചിലര്‍ തന്നെ വിളിക്കാറുണ്ടെന്നും ഇവര്‍ക്കെതിരേ താനും ഭാര്യയും കഴിഞ്ഞ മാസം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നതായും മലയിന്‍കീഴ് എസ്.എച്ച്.ഒ. സൈജു പറഞ്ഞു.