കല്പറ്റ: വയനാട്ടില്‍ സിപ്പ് ലൈന്‍ അപകടം എന്ന പേരില്‍ വ്യാജ വീഡിയോ നിര്‍മിച്ചയാളെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്‌കര്‍ അലിയാണ് പിടിയിലായത്. വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

To advertise here,

വയനാട്ടില്‍ സിപ്പ് ലൈന്‍ അപകടമുണ്ടായെന്ന പേരിലാണ് പ്രതി വ്യാജവീഡിയോ നിര്‍മിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. കുഞ്ഞിനെയും എടുത്ത് ഒരു സ്ത്രീ സിപ്പ് ലൈനില്‍ കയറാന്‍ നില്‍ക്കുന്നതും തൊട്ടുപിന്നാലെ അപകടം സംഭവിക്കുന്നതും സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍ താഴേക്ക് വീഴുന്നതുമാണ് വ്യാജവീഡിയോയിലുണ്ടായിരുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വയനാട്ടില്‍ ഇങ്ങനെയൊരു അപകടമുണ്ടായോ എന്ന ആശങ്കയുമുയര്‍ന്നു. എന്നാല്‍, പോലീസും ടൂറിസം അധികൃതരും വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ അഷ്‌കര്‍ അലി ആലപ്പുഴയില്‍ നാലുകേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. അതേസമയം, ഇത്തരത്തില്‍ വ്യാജവീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച വിശദീകരണം ലഭിക്കുമെന്നാണ് കരുതുന്നത്.