കൊച്ചി: ചേരാനല്ലൂരിലെ കൂറിയര്‍ സര്‍വീസിലേക്ക് വ്യാജ വിലാസത്തില്‍ 18 ഗ്രാം മെത്ത് ആംഫിറ്റമിന്‍ എത്തിച്ച സംഭവത്തില്‍ അന്തസ്സംസ്ഥാന മയക്കുമരുന്ന് വില്പനക്കാരന്‍ പിടിയില്‍. പനമ്പിള്ളി നഗര്‍ സ്വദേശി അമല്‍ നായരെ (38) യാണ് ചേരാനല്ലൂര്‍ പോലീസ് പിടികൂടിയത്.ഇയാളുടെ സംഘത്തില്‍പ്പെട്ട മറ്റ് രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു.

To advertise here,

കൂറിയറില്‍ വ്യാജ വിലാസം നല്‍കി ഫോണ്‍നമ്പരും ട്രാക്കിങ് ഐഡിയും ഉപയോഗിച്ച് നേരിട്ടെത്തി പാര്‍സല്‍ കൈപ്പറ്റുന്നതാണ് ഇവരുടെ രീതി. 16-ന് ചേരാനല്ലൂര്‍ കൂറിയര്‍ ഓഫീസില്‍ വന്ന പാര്‍സലില്‍ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പാര്‍സല്‍ വാങ്ങാനെത്തിയവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പാര്‍സല്‍ കവറില്‍ ഉണ്ടായ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികള്‍ പിടിയിലായത്. പാര്‍സല്‍ സ്വീകരിക്കാനെത്തിയ മുപ്പത്തടത്ത് വാടകയ്ക്ക് താമസിക്കുന്ന കായംകുളം പെരിങ്ങാല സ്വദേശിയായ അജ്മല്‍ (33), സുഹൃത്ത് കാസര്‍കോട് പടന്ന സ്വദേശി സമീര്‍ (16) എന്നിവരെയാണ് നേരത്തേ പിടികൂടിയത്.

അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സമീര്‍ മയക്കുമരുന്നു കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളുമാണെന്ന് പോലീസ് പറഞ്ഞു. അമല്‍ നായരെ  ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള ആഡംബര ഫ്‌ലാറ്റില്‍നിന്ന് സാഹസികമായാണ് പിടികൂടിയത്. നമ്പര്‍-18 ഹോട്ടലുമായി ബന്ധപ്പെട്ടുള്ള ലഹരി ഇടപാട് കേസില്‍ ഇയാളെയും ഭാര്യയെയും നേരത്തേ ചോദ്യം ചെയ്തിട്ടുണ്ട്.

എറണാകുളത്ത് 'പപ്പടവട' എന്ന ഹോട്ടല്‍ നടത്തി സാമ്പത്തിക ബാധ്യതകള്‍ വന്നതിനെത്തുടര്‍ന്നാണ് മയക്കുമരുന്ന് വില്പനയിലേക്കു തിരിഞ്ഞതെന്ന് ഇയാള്‍ ചോദ്യം ചെയ്തതില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പിടികൂടുമ്പോള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വില്പന നടത്തുന്നതിന് തയ്യാറാക്കിയ പാര്‍സലുകളും കണ്ടെടുത്തു.ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളില്‍ മോഡലുകളെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും അതിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തുകയും ചെയ്തിരുന്നതായും വിവരമുണ്ട്.

മുമ്പും ഇത്തരത്തില്‍ മയക്കുമരുന്ന് വില്പന നടത്തിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കുന്ന ബെംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ശശിധരന്‍ എസ്., എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.