മുംബൈ: ടാറ്റ കൺസൽട്ടൻസി സർവീസസിന്റെ (ടി.സി.എസ്) നാസിക് ബി.പി.ഒ.യിലെ ഒരു വനിതാ എൻജിനിയറെ ബുർഖ ധരിക്കാത്തതിന് പീഡിപ്പിച്ചതായി പരാതി. ടി.സി.എസ്. കേസിലെ ഒൻപത് എഫ്.ഐ.ആറുകളിൽ ഒന്നാണ് വനിതാ എൻജിനിയറുടെ പരാതി. ഹൈന്ദവദേവതകളെക്കുറിച്ച് പ്രതികൾ പരാമർശങ്ങൾ നടത്തിയതായും പരാതിക്കാരി ആരോപിച്ചു.

To advertise here,

ടി.സി.എസ്. യൂണിറ്റിലെ നിർബന്ധിത മതപരിവർത്തനശ്രമം, മാനസികപീഡനം എന്നിവ സംബന്ധിച്ച് നാസിക് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) വനിതാഓപ്പറേഷൻസ് മാനേജർ ഉൾപ്പെടെയുള്ളവർക്കെതിരേ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ടുപേർ പിടിയിലായി. മറ്റൊരു പ്രതിയായ നിദാഖാനെ കണ്ടെത്താൻ നാസിക് പോലീസ് മൂന്നുസംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.

2025 ജൂൺമുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ തുടർച്ചയായി പീഡനം നടന്നുവരുകയായിരുന്നുവെന്നാണ് ഇരയായ സ്ത്രീയുടെ ആരോപണം .ടീം ലീഡർ തന്നെ അനുചിതമായി സ്പർശിച്ചെന്നും ഗുഡിപഡ്വ ആഘോഷ വേളയിൽ ഓഫീസിനുള്ളിൽ മറ്റൊരു പ്രതിയിൽനിന്ന് സമാനമായ അനുഭവം ഉണ്ടായതായും അവർ പറഞ്ഞു. തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായും അവർ ആരോപിച്ചിട്ടുണ്ട്.

പീഡനക്കേസിലെ പ്രതിയായ റാസ റഫീഖ് മേമനെതിരേ ഒട്ടേറെത്തവണ വാക്കാൽ പരാതിനൽകിയിട്ടും നടപടിയെടുക്കാതെ തന്നെ നിശ്ശബ്ദയാക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചതെന്ന് മറ്റൊരു യുവതി ആരോപിച്ചു. കേസിൽ എച്ച്.ആർ.ആൻഡ് ഓപ്പറേഷൻ മാനേജർ അശ്വിനി ചൈനാനി ഉൾപ്പെടെയുള്ളവർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതായാണ് ആരോപണം.