കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായ തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. സുവേന്ദു അധികാരിയെ ഹമീം നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. സുരക്ഷാ അകമ്പടിയില്ലാതെ മുഖ്യമന്ത്രി എവിടെയെങ്കിലും നിൽക്കുന്നുണ്ടോ എന്ന വിവരങ്ങൾ ശേഖരിക്കാൻ ഹമീം ശ്രമിച്ചിരുന്നുവെന്ന് എസ്.എഫ്.ടി ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹമീമിന്റെ കാമുകിയായ അർപിത പ്രമുഖരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്താനും പണം തട്ടാനുമുള്ള നീക്കങ്ങൾ നടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. 

To advertise here,

ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ നുഴഞ്ഞുകയറാനും ഹമീം പദ്ധതിയിട്ടിരുന്നു. പോലീസ് വേഷത്തിൽ ഡൽഹിയിലെ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കാനായിരുന്നു പദ്ധതിയെന്ന് എസ്.ടിഎ.എഫ് ഇൻസ്‌പെക്ടർ ജനറൽ ഗൗരവ് ശർമ പറഞ്ഞു.

പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഹമീം മൊണ്ഡാലിനെ രണ്ട് ദിവസം മുൻപാണ് എസ്.ടി.എഫ് കസ്റ്റഡിയിലെടുത്തത്.  ഹമീമിനെ ചോദ്യം ചെയ്തതിൽ പശ്ചിമബംഗാളിൽ ഭീകരസംഘടനകളുമായി ബന്ധമുള്ള നിരവധിപേരെ എസ്.എഫ്.ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഹമീമിനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

അർപിത സർക്കാരിനെ വെള്ളിയാഴ്ച ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാർഖണ്ഡ് മന്ത്രി ഉമേഷ് റായുടെ മകനെ ഹണി ട്രാപ്പിൽ അകപ്പെടുത്തി പണം തട്ടാനുള്ള പദ്ധതിയും ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തിരുന്നു. ഇതിനകം തന്നെ നിരവധി രാഷ്ട്രീയക്കാരെ അർപിത സർക്കാർ ഹണി ട്രാപ്പ് ചെയ്തിരുന്നുവെന്നും രഹസ്യവിവരങ്ങൾ ചോർത്തി ഹമീമിന് കൈമാറിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 

ജെയ്‌ഷെ മുഹമ്മദ് സംഘം ഷഹ്‌സാദ് ബാട്ടിയുടെ നിർദേശത്തിലാണ് ഇവർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. ഇവരിൽ നിന്ന് രണ്ട് അന്താരാഷ്ട്ര സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തവരാണ് ഹമീം മൊണ്ഡാലും അർപിത സർക്കാരും. നാല് വർഷമായി ഇവർ പലതരം ഗൂഢാലോചനകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.