റായ്പുര്‍: ഛത്തീസ്ഗഢിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. സംസ്ഥാന കാര്‍ഷിക വകുപ്പ് ഡയറക്ടറും മുന്‍ കോര്‍ബ ജില്ലാ കളക്ടറുമായ രാണു സാഹുവിനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇ.ഡി. അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാണു സാഹുവിന്റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. 

To advertise here,

വിവാദമായ കല്‍ക്കരി കുംഭകോണത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് രാണു സാഹു. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വിഷ്‌ണോയിയെയാണ് കല്‍ക്കരി അഴിമതിയില്‍ ഇ.ഡി. നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. രാണു സാഹുവിന്റെ ഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജെ.പി. മൗര്യയെയും കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു. 

കല്‍ക്കരികടത്തിന് അനധികൃതമായി കരം പിരിച്ചെന്ന കേസുമായി ബന്ധപ്പെട്ട് രാണു സാഹുവിന്റെ കോടികള്‍ വിലവരുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസില്‍ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. കല്‍ക്കരി കുംഭകോണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സ്വത്തും ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു. 

2010 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രാണു സാഹു നേരത്തെ കോര്‍ബ, റായ്ഘട്ട് ജില്ലകളിലെ കളക്ടറായിരുന്നു. നിരവധി കല്‍ക്കരി ഖനികളുള്ള ജില്ലയാണ് ഇത് രണ്ടും.

ഛത്തീസ്ഗഢില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കല്‍ക്കരി കുംഭകോണത്തിന് പുറമേ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട 2000 കോടി രൂപയുടെ അഴിമതിയിലും ഇ.ഡി. അന്വേഷണം നടത്തുന്നുണ്ട്.