കൊച്ചി:  ഈ ദിവസത്തിന് വേണ്ടിയാണ് താന്‍ ഇത്രയുംനാള്‍ കാത്തിരുന്നതെന്നും നീതി കിട്ടിയെന്ന് വിശ്വസിക്കുന്നതായും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ. കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു അമ്മയുടെ പ്രതികരണം. ഇനി എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

''ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രയുംനാള്‍ കാത്തിരുന്നത്. എന്റെ മോളുടെ ജീവന്‍ എടുത്തു. മോള് ഇത്രയും വേദനകള്‍ തിന്നു. ആ വേദന തിരിച്ച് അവനും അനുഭവിക്കണം. ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നത്.

കോടതിയുടെ വിധി അനുകൂലമാണ്, അവനെ തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ട്. തൂക്കിക്കൊല്ലാനാണ് അന്നും ആവശ്യപ്പെട്ടിരുന്നത്. അത്രയും ക്രൂരമായാണ് എന്റെ കൊച്ചിനെ ഉപദ്രവിച്ചത്. നാളെ ഒരു പെണ്‍കുട്ടിയോ അമ്മമാരോ പിറന്നുവീഴുന്ന കുഞ്ഞുങ്ങളോ ഇങ്ങനെ ക്രൂരമായി കൊല്ലപ്പെടാതിരിക്കണം. അതിന് എന്റെ മോളെ കൊന്നപോലെ കൊലപാതകിയെയും കൊന്നുകളയണം. അങ്ങനെ ചെയ്താല്‍ രാജ്യത്ത് ഒരുകൊലപാതകിയും ഉണ്ടാകില്ല. അപ്പോള്‍ സ്ത്രീകള്‍ക്ക് മനഃസമാധാനത്തോടെ ജീവിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കോടതിയും നിയമവുമെല്ലാം സത്യസന്ധമാണെന്ന് വിശ്വസിച്ചിരുന്നു. കേസിലെ വിധിയും അനുകൂലമായി. ഒരു രാജ്യത്തും ഇനി ഇതുപോലെ ഒരു കൊലപാതകി ഉണ്ടാകരുത്. എന്റ കൊച്ച് മരിച്ചിട്ട് ഇത്രയും വര്‍ഷങ്ങളായി. ഇനി എത്രയും വേഗം ശിക്ഷ നടപ്പാക്കണം'', കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ പറഞ്ഞു.