മൂവാറ്റുപുഴ: പതിനൊന്നു വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പാസ്റ്റര്‍ക്ക് മൂവാറ്റുപുഴ പോക്സോ കോടതി 55 വര്‍ഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമലക്കണ്ടം ചാമപ്പാറ ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചിലെ പാസ്റ്റര്‍ കോട്ടയം കല്ലറ വട്ടമറ്റംചിറയില്‍ മണി (54) യെയാണ് ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. 

To advertise here,

2016 ഡിസംബര്‍ 31-ന് പുതുവത്സര പ്രാര്‍ഥനയ്ക്ക് എത്തിയ ആണ്‍കുട്ടിയെ തൊട്ടടുത്തുള്ള ഷെഡ്ഡില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പള്ളിയിലും പാസ്റ്ററുടെ വീട്ടിലും എത്തിച്ച് ലൈംഗിക അതിക്രമം നടത്തി. മുത്തശ്ശിയുടെ വീട്ടിലായിരുന്നു കുട്ടി ഈ സമയത്ത് താമസിച്ചിരുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് പുതിയ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ കുട്ടി കൂട്ടുകാരനോട് വിവരം പറയുകയായിരുന്നു. ഇതറിഞ്ഞ അധ്യാപകര്‍ കുട്ടിയെ കൗണ്‍സലിങ്ങിന് ഡോക്ടറുടെ പക്കലെത്തിച്ചു. ഡോക്ടറാണ് കുട്ടമ്പുഴ പോലീസില്‍ പരാതി നല്‍കിയത്.

എസ്.ഐ. ആയിരുന്ന വി.കെ. ശശികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്ന വി.എം. സൈനബ, ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴത്തുക അടച്ചില്ലെങ്കില്‍ അധിക തടവനുഭവിക്കണം. പിഴത്തുക നഷ്ടപരിഹാരമായി ഇരക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി.