പാലക്കാട്:  അടുത്തിടെ പാലക്കാട് നഗരത്തില്‍ രണ്ടിടങ്ങളിലായി യുവാവും യുവതിയും ജീവനൊടുക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ലഹരി ഉപയോഗമെന്ന് പോലീസിന്റെ കണ്ടെത്തല്‍. രണ്ടുസംഭവങ്ങളിലും ലഹരിബന്ധങ്ങള്‍ കണ്ടെത്തിയതോടെ ഇതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചതായി പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.അനില്‍കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

To advertise here,

ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിയായ യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം എം.ഡി.എം.എ. അടക്കമുള്ള രാസലഹരികളുടെ ഉപയോഗവും ഇതുസംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലായിരുന്ന വിദ്യാര്‍ഥി പതിവായി ലഹരി ഉപയോഗിക്കുന്നതും ലഹരിക്കച്ചവടത്തില്‍ ഉള്‍പ്പെട്ടതും അടുത്തിടെ വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇതോടെ ഇനി ബെംഗളൂരുവിലെ പഠനം തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിയ വീട്ടുകാര്‍, ബെംഗളൂരുവില്‍ പോകുന്നതും വിലക്കി. ഇതുസംബന്ധിച്ചുണ്ടായ വഴക്കിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. 

യുവാവിന്റെ കിടപ്പുമുറിയില്‍നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും ഇത് സാധൂരിക്കുന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്. യുവാവിന് ആരെല്ലാമായി ബന്ധമുണ്ട്, ബെംഗളൂരുവിലെ ലഹരിമാഫിയ ബന്ധം തുടങ്ങിയവയും ഇയാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

പാലക്കാട് നഗരത്തില്‍ താമസിച്ചിരുന്ന കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന് പിന്നിലും ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള മാനസികപ്രശ്‌നങ്ങളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജീവനൊടുക്കിയ 22-കാരി സ്ഥിരമായി മദ്യപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. 

ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയ പോലീസ് സംഘത്തിന് നിരവധി മദ്യക്കുപ്പികളാണ് പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍നിന്ന് ലഭിച്ചത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോള്‍ പതിവായി ബിയറും മദ്യവും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇവരോടൊപ്പം പെണ്‍കുട്ടി സ്ഥിരമായി മദ്യപിച്ചിരുന്നു. മറ്റുലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തങ്ങള്‍ക്കറിയില്ലെന്നാണ് കൂട്ടുകാര്‍ മൊഴി നല്‍കിയത്. എന്നാല്‍ മദ്യത്തിന് പുറമേ മറ്റുലഹരിവസ്തുക്കളും പെണ്‍കുട്ടി ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസിന്റെ സംശയം. പെണ്‍കുട്ടി അധികസമയവും മുകള്‍നിലയിലെ മുറിയിലായതിനാല്‍ താഴത്തെ നിലയില്‍ കഴിഞ്ഞിരുന്ന വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പാലക്കാട്ടെ രണ്ട് ആത്മഹത്യകളിലും  ലഹരിബന്ധം കണ്ടെത്തിയതോടെയാണ് പോലീസിന്റെ നാര്‍ക്കോട്ടിക് സെല്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 

എം.ഡി.എം.എ. അടക്കമുള്ള രാസലഹരികള്‍ പ്രധാനമായും ബെംഗളൂരുവില്‍നിന്നാണ് ജില്ലയിലേക്ക് എത്തുന്നതെന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.അനില്‍കുമാര്‍ പറഞ്ഞു. അടുത്തിടെ ജില്ലയില്‍ ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട മിക്കവരും ബെംഗളൂരുവില്‍ പഠിക്കുന്നവരാണ്. നൈജീരിയന്‍ സ്വദേശികളാണ് ബെംഗളൂരുവില്‍ എം.ഡി.എം.എ വില്‍ക്കുന്നത്. വിദ്യാര്‍ഥികള്‍ അവിടെനിന്ന് ലഹരിമരുന്ന് കൊണ്ടുവന്ന് ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നു. ഇതിനൊപ്പം ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു. ലഹരിമരുന്ന് വില്പനയില്‍ പണം ലഭിക്കുന്നതോടെ പലരും ഇതൊരു സ്ഥിരം ബിസിനസാക്കി മാറ്റുകയാണെന്നും ലഹരിമാഫിയ ബന്ധങ്ങള്‍ കണ്ടെത്താന്‍ ബെംഗളൂരുവിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)