തിരുപ്പൂര്‍: തിരുപ്പൂര്‍ തീവണ്ടിനിലയത്തിന് സമീപം അമ്മയെയും മകനെയും തീവണ്ടിപ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കണ്ടത്. തിരുവാരൂര്‍ ജില്ലയിലെ തിരുതുറൈപൂണ്ടി സ്വദേശിനി എ. വിജയലക്ഷ്മിയും (26) മകന്‍ യാദേശ്വരനും (4) ആണ് മരിച്ചതെന്ന് റെയില്‍വേപോലീസ് പറഞ്ഞു.

To advertise here,

യുവതിയുടെ ഹാന്‍ഡ്ബാഗിലുണ്ടായിരുന്ന തിരുച്ചിറപ്പള്ളിയില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള തീവണ്ടി ടിക്കറ്റിലും മറ്റുചില കുറിപ്പുകളിലും കണ്ട സൂചന നോക്കിയാണ് മരിച്ചവര്‍ ആരൊക്കെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്.

ഞായറാഴ്ച ക്ഷേത്രത്തില്‍പ്പോകുന്നെന്നുപറഞ്ഞ് വീട്ടില്‍നിന്നും മകനെയുംകൂട്ടി വിജയലക്ഷ്മി പോവുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍, തിരിച്ചുവരാത്തതിനാല്‍ പലയിടങ്ങളിലായി അവര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ തിരുപ്പൂരില്‍ കണ്ടെത്തിയിരിക്കുന്നത്.

കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)