ചെറുവത്തൂര്‍: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ചന്തേര, നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എഇഒ) ഉള്‍പ്പെടെ എട്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവില്‍പോയി. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരനെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

To advertise here,

ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന്‍ (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല്‍ (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന്‍ (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍(30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീനാ (46)ണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.

placeholder
പ്രതികളായ ചിത്രരാജ്, റയീസ്‌ | Photo: special arrangement

എട്ടുമുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കുട്ടിയെ വീട്ടില്‍വെച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാര്‍ഥിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തുവന്നത്. മാതാവ് ചന്തേര പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ചൈല്‍ഡ്ലൈനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലെ 15 ആളുകളുടെ പേരാണ് വിദ്യാര്‍ഥി മൊഴിയില്‍ പറഞ്ഞത്. ചന്തേര പോലീസില്‍ രജിസ്റ്റര്‍ ചെയ്ത 10 കേസുകളില്‍ ഒന്‍പത് പ്രതികളാണുള്ളത്. അഫ്സല്‍ രണ്ട് കേസില്‍ പ്രതിയാണ്. ഒന്ന് പ്രേരണക്കുറ്റമാണ്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട്, തലശ്ശേരിയില്‍ ഒന്ന്, കോഴിക്കോട് കസബയില്‍ രണ്ട്, കൊച്ചി എളമക്കരയില്‍ ഒന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന് പ്രത്യേക സംഘം

കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെട്ടതാണ് സംഘം. ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

എഇഒയ്ക്ക് സസ്‌പെന്‍ഷന്‍

പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബേക്കല്‍ എഇഒ വി.കെ. സൈനുദ്ദീനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പോക്‌സോ കേസില്‍ ഉള്‍പ്പെട്ടതുവഴി പൊതുവിദ്യാഭ്യാസ വകുപ്പിന് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. എഇഒയുടെ അറസ്റ്റിനെക്കുറിച്ചുള്ള പോലീസിന്റെ അറിയിപ്പ് കാസര്‍കോട് ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു.