തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ളാറ്റിൽ രഹസ്യമായ വളർത്തിയ 70 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഹരിയാണ സ്വദേശിയായ ഐടി ജീവനക്കാരൻ പിടിയിൽ. ശ്രീകാര്യം അലത്തറയിലെ ഫ്‌ളാറ്റിൽ താമസക്കാരനായ ഹരിയാണ ചർക്കിദത്രി ജില്ലയിൽനിന്നുള്ള വിശാൽ (26) ആണ് പിടിയിലായത്.

To advertise here,

ടെക്‌നോ പാർക്കിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ് വിശാൽ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. സ്വകാര്യ ഫ്‌ളാറ്റിലെ 17-ാമത്തെ നിലയിൽ താമസക്കാരനാണ് വിശാൽ.

ചെടിച്ചട്ടികളിലും മുട്ട വരുന്ന പേപ്പർ ട്രേയിലുമാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ഏറ്റവും വലിയ ചെടിക്ക് 30 സെന്റീമീറ്റർ ഉയരമുണ്ട്. കിളിർത്ത് തുടങ്ങിയതുമുതൽ വിവിധ വളർച്ചയെത്തിയ 70 ചെടികളാണ് കണ്ടെടുത്തത്.

കഞ്ചാവ് ഉപയോഗ ശേഷം വിത്തുകൾ നട്ടുവളർത്തിയതാണ് ഈ പുതിയ ചെടികൾ എന്നതാണ് പ്രതിയുടെ മൊഴി. മുറിയിൽ നടത്തിയ പരിശോധനയിൽ 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും.