
ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. വീടിനുള്ളിലും ശൗചാലയത്തിലും രക്തക്കറ കണ്ടെത്തി. ഭിത്തിയിൽ രക്തം പുരണ്ട കൈപ്പത്തിയുടെ അടയാളവും ഉണ്ട്. അന്വേഷണം പോലീസ് ഊർജിതമാക്കി.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുമ്പിടിയാമ്മാക്കൽ ചിന്നമ്മ ആൻറണി(62) യെ മരിച്ചനിലയിൽ കണ്ടത്. മകന്റെ മകൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ചായക്കട നടത്തുന്ന പിതാവ് ബിനോയിയെയും നാട്ടുകാരേയും ഉടൻതന്നെ മകൾ വിവരമറിയിച്ചു. ഇവരെത്തിയപ്പോഴേക്കും മൃതദേഹം മുക്കാൽഭാഗത്തോളം കത്തിയമർന്നിരുന്നു. കത്തിക്കൊണ്ടിരുന്ന തീ ഇവരാണ് അണച്ചത്. മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ആദ്യനോട്ടത്തിൽത്തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു. മുറികളിലെ ഭിത്തികളിൽ പലഭാഗത്തും രക്തക്കറകൾ കണ്ടെത്തി. മൃതശരീരം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിട്ടുള്ളു. വീട്ടിലെ ഉപകരണങ്ങൾക്കും അടുപ്പിനും യാതൊരുകേടുപാടുകളും സംഭവിച്ചിട്ടില്ല. ഗ്യാസ് അടുപ്പിൽനിന്ന് ട്യൂബ് വേർപെട്ട നിലയിലായിരുന്നു. മൃതശരീരം കിടന്നതിനടിയിൽ പുതപ്പ് വിരിച്ചിരുന്നതും വീട്ടിലെ മറ്റ് തുണികൾ മൃതശരീരത്തോടൊപ്പം കണ്ടതും സംശയത്തിനിടയാക്കി. കാൽപ്പാദങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ കത്തിനശിച്ചു. ആരോഗ്യവതിയായിരുന്നു. ഗ്യാസ് അടുപ്പുപയോഗിക്കുവാൻ നന്നായി പരിചയവുമുള്ള ചിന്നമ്മക്ക് ഇത്തരത്തിൽ അപകടമരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാരും പറയുന്നു.ചിന്നമ്മ ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാൽത്തന്നെ ഇത് കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്.
ശരീരത്തിൽ ഏഴുപവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുകൾ പറയുന്നു. ഇത് കത്തിനശിച്ചതാണോ മോഷണംപോയതാണോ എന്ന് വ്യക്തമല്ല. വീട്ടിൽനിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. അലമാര തുറന്നുകിടന്നിരുന്നു.
വീട്ടിൽനിന്നെടുത്ത പുതപ്പിൽ കിടത്തിയശേഷം മറ്റുതുണികൾ മുകളിലിട്ട് ഗ്യാസ് സിലിൻഡറിലെ ഗ്യാസ് ഉപയോഗിച്ച് കത്തിച്ചതാകാമെന്ന് സംശയിക്കുന്നു. മൃതശരീരം കിടന്നഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. ബുധനാഴ്ച രാവിലെ മകൻ ബിനോയിയുടെ മകളും ചിന്നമ്മയുമാണ് വീട്ടൽ ഉണ്ടായിരുന്നത്. ഒൻപതിനുശേഷം മകന്‍റെ മകൾ സ്കൂളിലേയ്ക്കു പോയി. അഞ്ചുമണിയോടെയാണ് തിരികെവന്നത്. അന്നേദിവസം ഉച്ചയ്ക്ക് മൂന്നോടെ ചിന്നമ്മയുടെ വീട്ടിൽനിന്ന് പുക ഉയർന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. അടുക്കള ഭാഗത്തായിരുന്നതിനാൽ ആരും സംശയിച്ചില്ല.
പോലീസ് സർജന്‍റെ നേതൃത്വത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി
Content Highlights: crime news, murder case, cheruthoni narakakkanam
Published: 25 Nov 2022, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented