കൊച്ചി: ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയും സുഹൃത്തുമായ തൃപ്പുണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

To advertise here,

ഹൈബി ഈഡന്റെ കലൂരിലെ വസതിയിലെത്തിയ യുവാവ് വീടിന് മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികളെല്ലാം എറിഞ്ഞുടച്ചു. ഇവിടെവെച്ച് തന്നെ കൺട്രോൾ റൂമിൽ വിളിച്ച് താൻ ഹൈബിയുടെ വീടിന് മുറ്റത്താണുള്ളതെന്ന് അറിയിക്കുകയും ചെയ്തു. തന്റെ വാഹനം പോലീസ് എടുത്തുകൊണ്ടുപോകുകയും വീട്ടിൽകയറി മർദിച്ചുവെന്നും ഇതിൽ കേസെടുത്തില്ലെന്നും യുവാവ് പോലീസിൽ ഫോണിൽ കൂടി പറയുന്ന ശബ്ദം പുറത്തുവന്നു. ഇതിൽ നടപടിയെടുക്കണമെന്നാണ് യുവാവിന്റെ ആവശ്യം.

'ഹൈബി ഈഡന്റെ വീട്ടിലേക്ക് പോകുമ്പോ സ്റ്റാച്യൂ ജങ്ഷനിൽവെച്ച് എന്നെ പിടിച്ചു. എന്റെ ബൈക്കും കൊണ്ട് പോയി. എന്റെ വീട്ടിൽ കയറി ഒരുത്തനെ അടിച്ചിട്ട് അത് അന്വേഷിക്കാൻ ഏഴെട്ട് ദിവസമായിട്ട് കഴിഞ്ഞില്ല. ഇപ്പോ ദേ, ഞാൻ ഹൈബിയുടെ വീട്ടിലാണ് ഇരിക്കുന്നത്. എന്നെ വന്ന് അറസ്റ്റ് ചെയ്യ്. ഒന്ന് കാണട്ടെ. വെളച്ചിലെടുക്കരുത് കേട്ടോ... നാളെ രാവിലെ ആ വണ്ടി എന്റെ വീട്ടിൽ എത്തിയിരിക്കണം', ഫോണിൽ കൂടി യുവാവ് പോലീസിനെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം.

അക്രമി ഫോൺ വിളിച്ചറിയിച്ചിട്ടും കൺട്രോൾ റൂമിൽനിന്ന് ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. പുലർച്ചെ ഹൈബി ഈഡൻ അറിയിച്ച ശേഷമാണ് പോലീസ് വീട്ടിൽ പരിശോധനയ്ക്കെത്തുന്നത്.

യുവാവ് വീട്ടിൽ അക്രമം അഴിച്ചുവിടുമ്പോൾ ഹൈബി ഈഡനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു. ഹൈബി ഈഡനും അലക്സ് ചാക്കോയും നേരത്ത കോളേജിൽ ഒരുമിച്ച് പഠിച്ചവരാണെന്നും സുഹൃത്തുക്കളായിരുന്നെന്നുമാണ് വിവരം. വീട് വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയവും പോലീസ് കേസുമായി ബന്ധപ്പെട്ട തർക്കവുമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. പാലാരിവട്ടം പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.