ബെം​ഗളൂരു: ബിസിനസ്സുകാരനായ അച്ഛന്റെ മരണത്തിൽ അമ്മയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മകൾ. കർണാടകയിലെ ബെൽ​ഗാവി സ്വദേശിയായ സന്തോഷ് പഡമന്നവറിന്റെ(47) മരണത്തിലാണ് അമ്മയേയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മകൾ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്‌.

To advertise here,

ഒക്ടോബർ ഒമ്പതിനാണ് റിയൽ എസ്റ്റേറ്റ് രം​ഗത്ത് പ്രവർത്തിക്കുന്ന സന്തോഷ് മരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഭാര്യ ഉമ പറഞ്ഞത്. എന്നാൽ അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പതിനെട്ടുകാരിയായ മകൾ സഞ്ജന പരാതി നൽകിയത്. 

ബെം​ഗളൂരുവിൽ പഠിക്കുന്ന സഞ്ജന അച്ഛന്റെ മരണവാർത്ത അറിഞ്ഞതോടെയാണ് നാട്ടിലെത്തിയത്. അച്ഛൻ ഹൃദയാഘാതത്താൽ മരിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും നാൽപത്തിയൊന്നുകാരിയായ അമ്മയെയും അവരുടെ മുപ്പതുകാരനായ സുഹൃത്ത് ഷോഭിത് ​ഗൗഡയേയും വീട്ടിലെ രണ്ട് ജോലിക്കാരേയും അന്വേഷണത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തണമെന്നാണ്‌ മകളുടെ ആവശ്യം. 

സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ശ്രാവൺ കുമാറിന്റെ അനുമതിയോടെ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് കമ്മീഷണർ മാർട്ടിൻ മാർബനിയാങ് വ്യക്തമാക്കി. 

ആഞ്ജനേയ ന​ഗറിൽ ഭാര്യക്കും ആൺമക്കൾക്കുമൊപ്പം മൂന്നുനില വീട്ടിലാണ് സന്തോഷും കഴിഞ്ഞിരുന്നത്. ഒക്ടോബർ ഒമ്പത് രാത്രിയിൽ ഹൃദയാഘാതത്താൽ സന്തോഷ് മരിച്ചുവെന്നാണ് ഉമ കുടുംബാം​ഗങ്ങളെ വിളിച്ചറിയിച്ചത്. നിരവധി സി.സി. ടി.വികൾ വീട്ടിൽ ഘടിപ്പിച്ചിരുന്നു. അച്ഛന്റെ അവസാനദൃശ്യങ്ങൾ കാണണമെന്ന് മകൾ അറിയിച്ചപ്പോൾ അമ്മ നിരസിച്ചതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. സി.സി. ടി.വി ദൃശ്യത്തിൽ നിന്ന് ചിലഭാ​ഗങ്ങൾ അമ്മ ഡിലീറ്റ് ചെയ്തെന്ന് സംശയിക്കുന്നതായും മകൾ അറിയിച്ചു. ഉമയുടെ സൗഹൃദം സംബന്ധിച്ച് സന്തോഷ് അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്. 

സന്തോഷിന് അമിതമായ അളവിൽ ഉറക്ക​ഗുളിക കൊടുത്തതാണ് മരണകാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സന്തോഷിന്റെ വീട്ടിൽ നിന്നുള്ള സി.സി. ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സാധ്യമാകാതിരുന്നതിനാൽ അയൽവാസികളുടെ ദൃശ്യങ്ങൾ പരിശോധിച്ചു. സന്തോഷ് മരണപ്പെട്ട ദിവസം രാത്രി രണ്ടുപേർ വീട്ടിൽ നിന്ന് പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടുവെന്ന് പോലീസ് പറയുന്നു.