തിരുവനന്തപുരം: ഷാരോൺരാജ് വധക്കേസിൽ കേരള പോലീസിന് കോടതിയുടെ അഭിനന്ദനം. ദൃക്സാക്ഷികൾ ഇല്ലാത്തൊരു കേസിൽ, സാഹചര്യതെളിവുകളെ അതിസമർത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണസംഘത്തിനായെന്നു കോടതി പറഞ്ഞു. മാറിയ കാലത്തിനനുസരിച്ചുള്ള അതിസമർഥമായ അന്വേഷണമാണ് നടന്നത്. കുറ്റകൃത്യം ചെയ്ത അന്നുമുതൽ പോലീസ് പിടിക്കുന്നതുവരെ തെളിവുകൾ താൻ തന്നെ ചുമന്നു നടക്കുകയാണെന്ന് പ്രതി അറിഞ്ഞിരുന്നില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയായിരുന്നു കേരളപോലീസിന്റെ അന്വേഷണം കടന്നുപോയത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പറയുമ്പോഴും വിഷത്തിന്റെ അംശമൊന്നും ഷാരോണിന്റെ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരുന്നില്ല. മാത്രമല്ല, അവസാന നിമിഷംവരെ വിഷത്തെ കുറിച്ചോ ഗ്രീഷ്മയെ കുറിച്ചോ ഷാരോൺ ഒന്നും പറയാതിരുന്നതും വലിയ വെല്ലുവിളിയായിരുന്നു.
ഇതിനിടെ, ഷാരോണിന്റെ ആന്തരികാവയവങ്ങളെല്ലാം പൊള്ളലേറ്റ് തകരാറിലായിരുന്നു. വെള്ളംപോലുമിറക്കാനാവാത്ത അവസ്ഥയിലായി. ഇതോടെയാണ് കുടിച്ചത് വെറും കഷായമല്ലെന്ന സംശയം ഡോക്ടർമാർക്കും വീട്ടുകാർക്കുമുണ്ടായത്. അപ്പോഴും ഷാരോൺ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പക്ഷെ, മരണദിവസം രാവിലെ ഷാരോൺ ഐ.സി.യുവിൽവെച്ച് അച്ഛനോട് ഉണ്ടായ സംഭവങ്ങളെല്ലാം പറയുകയായിരുന്നു.
ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്ടറുമായ ഷിമോൺ എന്ത് കഷായമാണ് ഷാരോണിന് കൊടുത്തതെന്ന് നിരവധി തവണ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. എന്നാൽ, അപ്പോഴെല്ലാം തെറ്റായ മരുന്നിന്റെ കുപ്പിയുടെ ഫോട്ടോയും മറ്റും അയച്ചുകൊടുത്ത് ഗ്രീഷ്മ ഷിമോണിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.
കഷായം കുടിച്ചാൽ ഒരിക്കലും മരണത്തിലേക്കെത്തില്ലെന്ന് അറിയാവുന്ന ഷിമോണിന് സംഭവത്തിൽ സംശയം തോന്നാനും കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെടാനും ഗ്രീഷ്മയുമായുള്ള സംസാരവും മരുന്നുകളെ കുറിച്ചുള്ള വാട്‌സ്ആപ്പ് ചാറ്റുകളും സഹായിക്കുകയും ചെയ്തു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നുണ്ട്.
സംഭവദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിനടുത്ത് കൊണ്ടുവിട്ട റിജിനിന്റെ മൊഴിയും നിർണായകമായിരുന്നു. പച്ചനിറത്തിൽ ശർദ്ദിച്ചുകൊണ്ട് ഷാരോൺ പുറത്തുവരുന്നത് കണ്ടുവെന്നും അവശനായ ഷാരോണിനെ വീട്ടിലേക്ക് കൊണ്ടുവിട്ടത് താനാണെന്നും റിജിൻ മൊഴി നൽകിയിരുന്നു. ഇതും കേസിൽ നിർണായകമായി. ഒപ്പം ശാസ്ത്രീയ തെളിവുകൾ കണ്ടെടുക്കാൻ കഴിഞ്ഞതും പഴുതടച്ച കുറ്റപത്രം സമർപ്പിക്കുന്നതിലേക്ക് നയിച്ചു.
ഇരുവരുടേയും ഫോണുകളിൽനിന്ന് ഫോട്ടോകളും വീഡിയോകളും ചാറ്റുകളുമായി നിരവധി തെളിവുകളാണ് പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്. ഡോക്ടർമാരടക്കമുള്ള വിദഗ്ധരുടെ അഭിപ്രായവും നടന്നത് കൊലപാതകമാണെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞു. അങ്ങനെ വെറും ഭക്ഷ്യ വിഷബാധയെന്ന നിലയിൽ ഒതുങ്ങിപ്പോവേണ്ട കേസ് കൊലപാതകക്കേസായി മാറുകയും ചെയ്തു.
Content Highlights: Court appreciates Kerala Police Sharon Raj murder case
Published: 20 Jan 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented