പട്‌ന: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ഒരു ചായക്കച്ചവടക്കാരന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 1.05 കോടിയിലധികം രൂപയും വലിയ അളവില്‍ ആഭരണങ്ങളും പിടിച്ചെടുത്തു. അന്തര്‍ സംസ്ഥാന സൈബര്‍ തട്ടിപ്പുമായി ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവത്തില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്റ്റിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയായിരുന്നു റെയ്ഡ്.

To advertise here,

പരിശോധനയില്‍ 1,05,49,850 രൂപ, 344 ഗ്രാം സ്വര്‍ണ്ണം, 1.75 കിലോഗ്രാം വെള്ളി, ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കള്‍ എന്നിവ കണ്ടെടുത്തു. കൂടാതെ 85 എടിഎം കാര്‍ഡുകള്‍, 75 ബാങ്ക് പാസ്ബുക്കുകള്‍, 28 ചെക്ക് ബുക്കുകള്‍, ആധാര്‍ കാര്‍ഡുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു ആഡംബര കാര്‍ എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നുവെന്ന് ബിഹാര്‍ സൈബര്‍ ഡിഎസ്പി അവന്തിക ദിലീപ് കുമാര്‍ പറഞ്ഞു. അഭിഷേക് കുമാര്‍ എന്നയാളേയും അദ്ദേഹത്തിന്റെ സഹോദരനേയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്.

ചായക്കട നടത്തി വരുന്നതിനിടെയാണ് ഇയാള്‍ പൊടുന്നെ സൈബര്‍ ക്രൈം റാക്കറ്റില്‍ ചേരുന്നത്. പിന്നീട് ദുബായിലേക്ക് താമസം മാറ്റുകയും അവിടെ വെച്ചാണ് തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നും പോലീസ് പറയുന്നു. അഭിഷേക് കുമാര്‍ ദുബായിലിരുന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുമ്പോള്‍ ഇന്ത്യയിലിരുന്ന് കാര്യങ്ങള്‍ നടത്തിയിരുന്നത് സഹോദരന്‍ ആദിത്യകുമാറാണ്.

തട്ടിപ്പിലൂടെ ലഭിച്ച പണം ഇവരുടെ വിവധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് അത് പണമാക്കി മാറ്റുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

ഈ ശൃംഖല ബിഹാറിനപ്പുറം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സംഘവുമായി ബന്ധമുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.

പിടിച്ചെടുത്ത ബാങ്ക് പാസ്ബുക്കുകളില്‍ ഭൂരിഭാഗവും ബെംഗളൂരുവില്‍ നിന്നുള്ളവയാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി സഹോദരങ്ങളെ ചോദ്യം ചെയ്ത് വരികയാണ്.

തട്ടിപ്പ് ശൃംഖലയിലെ കൂടുതല്‍ അംഗങ്ങളെ കണ്ടെത്താനായി പിടിച്ചെടുത്ത ഉപകരണങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നുണ്ടെന്നും പോലീസ് അറിയിച്ചു.