പത്തനംതിട്ട: ജാതി, മത, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആജീവനാന്ത പ്രാബല്യം നല്‍കണമെന്ന് സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ നിശ്ചിത കാലപരിധിയിലേക്കാണ് നല്‍കുന്നത്. ജാതി, മതം, കുടുംബം എന്നിവയില്‍ മാറ്റം ഉണ്ടെങ്കില്‍, വ്യക്തിതന്നെ ആ വിവരം അറിയിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പിഴ ചുമത്താം. ജാതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റവന്യൂവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പകരം, ഇവ രേഖപ്പെടുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ്), റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

To advertise here,

ഭൂമി കൈമാറ്റം ടോറന്‍സ് സമ്പ്രദായത്തിലേക്ക് മാറ്റണം

വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നടപടികള്‍ ടോറന്‍സ് സമ്പ്രദായത്തിലേക്ക് മാറണമെന്നതാണ് കമ്മിഷന്റെ മറ്റൊരു ശുപാര്‍ശ. തുടക്കമെന്ന നിലയില്‍, റീസര്‍വേ പൂര്‍ത്തിയാക്കി ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്ത വില്ലേജുകളിലെ ഭൂമി കൈമാറ്റം ടോറന്‍സ് (torrens) രീതിയിലേക്ക് മാറ്റണം. നിലവില്‍ ആധാരം രജിസ്‌ട്രേഷനാണ് നടക്കുന്നത്.

കോണ്‍സ്റ്റബിള്‍മാര്‍ക്ക് പൊതുറിക്രൂട്ട്‌മെന്റ് വേണം

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് സ്ത്രീകള്‍ക്ക് പ്രത്യേകം നിയമനം നടത്തുന്നത് അവസാനിപ്പിക്കണം. ഇത് ലിംഗസമത്വത്തിന് യോജിച്ചതല്ല. വനിതാ ബറ്റാലിയന്‍ എന്നത് കാലഹരണപ്പെട്ടതാണ്. കോണ്‍സ്റ്റബിള്‍ തലത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പൊതുവായ റിക്രൂട്ട്‌മെന്റ് നടത്തണമെന്നും വി.എസ്.അച്യുതാനന്ദന്‍ ചെയര്‍മാനായ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു


Content Highlights: Kerala Administrative Reforms Commission Recommends Lifetime validity to cast, religion certificates