ഇലോൺ മസ്കുമായുള്ള തർക്കങ്ങൾക്കിടെ, തന്റെ ടെസ്‌ല മോഡൽ എസ് ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിന്റെ ഗാരേജിൽ നിർത്തിയിട്ടിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ടെസ്‌ല മോഡൽ എസ് വാഹനമാണ് വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് തയ്യാറെടുക്കുന്നത്. ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സംവിധാനമാണുള്ള വാഹനമാണിത്. 98.0 kWh ബാറ്ററി പായ്ക്കുള്ള ഇതിൽ ഒറ്റ ചാർജിൽ ഏകദേശം 524 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. 

To advertise here,

ഈ വർഷം ആദ്യം വാങ്ങിയ ചുവന്ന ടെസ്‌ല വിൽക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും നൽകുന്നതിനെക്കുറിച്ചോ ട്രംപ് ആലോചിക്കുന്നുണ്ടെന്നാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ടെസ്ല സിഇഒ ഇലോൺ മസ്കിനോടുള്ള പിന്തുണ പ്രകടിപ്പിക്കാനായിരുന്നു ട്രംപ് മോഡൽ എസ് വാങ്ങിയത്. അന്ന് ടെസ്‌ല വ്യാപകമായ പ്രതിഷേധങ്ങളെയും ഓഹരി വിലയിലെ വലിയ ഇടിവിനെയും നേരിടുകയായിരുന്നു. 

എന്നാൽ, ട്രംപിന്റെ തീരുവയുദ്ധത്തോട് ഉൾപ്പടെ തന്റെ എതിർപ്പ് പരസ്യമാക്കി മസ്‌ക് രം​ഗത്തുവന്നതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. തീരുവകള്‍ പിന്‍വലിക്കണമെന്ന് മസ്‌ക് ട്രംപിനോട് അഭ്യര്‍ഥിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വലിയ അസ്വാരസ്യങ്ങളുണ്ടായി. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന ട്രംപിന്റെ വിശേഷണത്തെയും മസ്‌ക് പരിഹസിച്ചു. ഇത് പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയിൽ (ഡോജ്) നിന്നുള്ള മസ്‌കിന്റെ രാജിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. 

ഇലോണ്‍ മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ട്രംപ് പ്രതികരിച്ചത്. ബജറ്റ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് പണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മസ്‌കിനുള്ള ട്രംപിന്റെ മുന്നറിയിപ്പ്.