ഗുജറാത്തിനെതിരായ മത്സരത്തിലെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ കേരള ക്രിക്കറ്റ് ടീം ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തി. ഇതില്‍ നിര്‍ണായകമായത് 48 പന്തില്‍ 10 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്ന നാഗ്വസ്വല്ലെയുടെ വിക്കറ്റായിരുന്നു. ആ വിക്കറ്റ് കേരളം നേടുന്നതില്‍ സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിന് വലിയ പങ്കുണ്ടായിരുന്നു.

To advertise here,

അദിത്യ സര്‍വാതെ എറിഞ്ഞ 175-ാം ഓവറിലെ നാലാം പന്ത് നാഗ്വസ്വല്ല അടിച്ചത് സല്‍മാന്റെ ഹെല്‍മറ്റില്‍ ഇടിച്ചാണ് സച്ചിന്‍ ബേബിയുടെ കൈയിലൊതുങ്ങിത്. പിന്നാലെ, സല്‍മാന്‍ നിസാറിന് വലിയ കൈയ്യടിയാണ് സാമൂഹികമാധ്യമങ്ങളിലടക്കം ലഭിച്ചത്. സല്‍മാന്റെ പ്രയത്‌നത്തെ ആവോളം പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തി.

സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ പന്ത് തട്ടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഈ വീഡിയോ ഏറ്റെടുത്ത് ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് കേരളാ പോലീസ് ഓര്‍മിപ്പിക്കുന്നത്. വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കേരളാ പോലീസ്, ഹെല്‍മറ്റ് കളിയും ജീവനും സേവ് ചെയ്യുമെന്ന് ക്യാപ്ഷനായി കുറിച്ചു. ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നും കേരളാ പോലീസ് പറയുന്നു.