കൊല്ലം: ഉത്സവകാലത്തെ തിരക്ക് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി. എ.സി.ബസുകൾ വാടകയ്‌ക്കെടുക്കുന്നു. ആറുമാസത്തേക്ക് 63 ബസുകളാണ് വാടകയ്ക്ക് എടുക്കുക. ഓണം, ശബരിമല തീർഥാടനം, ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം തുടങ്ങിയസമയങ്ങളിൽ യാത്രക്കാരുടെ തിരക്കനുസരിച്ചുമാത്രം വാടകബസുകൾ ഓടിക്കും.

To advertise here,

40, 50 സീറ്റുകളുള്ള ബസുകൾ, 27 സീറ്റുകളും 15 ബെർത്തുകളുമുള്ള ബസുകൾ എന്നിവയാണ് വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്നത്. കെ.എസ്.ആർ.ടി.സി.ഡിപ്പോകൾ, ഓപ്പറേറ്റിങ് സെന്ററുകൾ, തിരക്കുള്ള മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഈ ബസുകൾ ഉപയോഗിച്ച് സംസ്ഥാനത്തിനകത്തും പുറത്തും സർവീസുകൾ നടത്തും.

ബസുകളിൽ കെ.എസ്.ആർ.ടി.സി.യുടെ ലോഗോയും യാത്രക്കാർക്കുള്ള അറിയിപ്പുകളും പതിക്കും. നിയമാനുസൃതരേഖകളെല്ലാമുള്ള, അഞ്ചുവർഷത്തിൽതാഴെ പഴക്കമുള്ള ബസുകളാണ് വാടകയ്‌ക്കെടുക്കുക. അപകടങ്ങളിൽപ്പെട്ടോ അല്ലാതെയോ ഉള്ള ബസിന്റെ എല്ലാ അറ്റകുറ്റപ്പണികളും ബസുടമകൾതന്നെ നിർവഹിക്കേണ്ടിവരും.

സ്‌ളീപ്പർ ബസുകളിൽ കിടക്കവിരികളും തലയണകളും ഉടമകൾതന്നെ ലഭ്യമാക്കണം. കോർപ്പറേഷന് ഒരുതരത്തിലും സാമ്പത്തികബാധ്യതയുണ്ടാകാത്ത തരത്തിലും യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന രീതിയിലുമാകും ബസുകൾ എടുക്കുന്നത്.

ഇവയിൽ, കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാരെ നിയമിക്കുകയോ ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ സമ്പ്രദായം ഏർപ്പെടുത്തുകയോ ചെയ്യാനാണ് ആലോചിക്കുന്നത്. ബസുകൾ കഴുകാൻ കെ.എസ്.ആർ.ടി.സി.ഡിപ്പോകളിൽ സൗകര്യം ഒരുക്കും. നിലവിൽ ബസുകൾ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി ഇല്ല.

എ.കെ. ശശീന്ദ്രൻ ഗതാഗതമന്ത്രിയായിരുന്ന കാലത്ത്, കെ.എസ്.ആർ.ടി.സി. സ്‌കാനിയ ബസുകൾ വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ ഈ ബസുകൾകൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടിയിരുന്നില്ല. പ്രതീക്ഷിച്ചത്ര വരുമാനം ഉണ്ടായതുമില്ല. അതുകൊണ്ടുതന്നെ ബസുകൾ വാടകയ്‌ക്കെടുക്കാനുള്ള നീക്കത്തിൽ, കോർപ്പറേഷൻ തലപ്പത്ത് ഭിന്നാഭിപ്രായം ഉയരുന്നുണ്ട്.